തിരുവനന്തപുരം: 3 മാസത്തെ വേതന കുടിശ്ശിക അടക്കമുള്ള ആവശ്യം ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുന്ന ആശ വർക്കർമാരുമായി സർക്കാർ ചർച്ച നടത്തും.
രാവിലെ 10 മണിക്ക് ആരോഗ്യ മന്ത്രിയുടെ ഓഫീസിലാണ് ചർച്ച. കേരള ആശ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ആശാ പ്രവർത്തകർ കഴിഞ്ഞ 5 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറിലേറെ വനിതകളാണ് കേരള ആശാ വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം ചെയ്യുന്നത്. പത്തും പന്ത്രണ്ടും മണിക്കൂർ നീളുന്ന ജോലിയ്ക്ക് വർഷങ്ങളായി കിട്ടുന്നത് പ്രതിമാസം 7000 രൂപയാണ്. അത് തന്നെ മൂന്ന് മാസമായി കുടിശ്ശികയാണ്.
ഈ വേതനം കൊണ്ട് മാത്രം കഴിഞ്ഞുപോകുന്നവരാണ് സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും. ശമ്പളവും ആനുകൂല്യങ്ങളും കിട്ടാതായതോടെ സ്ഥിതി പ്രയാസകരമായതോടെയാണ് സമരത്തിനിറങ്ങിയത്.
