തിരുവനന്തപുരം: സഹപ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ സിഐഎസ്എഫിലെ എസ്ഐയെ മുംബൈയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു.
വിമാനത്താവളത്തിലെ സുരക്ഷാവിഭാഗത്തിലെ എസ്ഐയും ഉത്തർപ്രദേശ് ബാഗ്പത് നഗ്ലിയ വില്ലേജ് സ്വദേശിയുമായ സുമിത് അമർപാൽ പൻവീറിനെ (29) ആണ് മുംബൈയിലെ നിർമൽ നഗർ പോലീസ് സ്റ്റേഷനിൽ നിന്നെത്തിയ സർക്കിൾ ഇൻസ്പെക്ടർ ദീപക് ഖരാഡെയും സംഘവും അറസ്റ്റുചെയ്തത്.
കഴിഞ്ഞ വർഷമായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു. മുംബൈ വിമാനത്താവളത്തിൽ സുരക്ഷാ വിഭാഗത്തിൽ ജോലിചെയ്യുന്ന കാലയളവിലായിരുന്നു സഹപ്രവർത്തകയായ ഉദ്യോഗസ്ഥയ്ക്ക് വിവാഹവാഗ്ദാനം നൽകുകയും ലൈംഗികമായി പീഡിപ്പിച്ചതുമെന്ന് പോലീസ് പറഞ്ഞു.
അടുത്തിടെ ഈ എസ്ഐ മുംബൈ വിമാനത്താവളത്തിൽനിന്ന് സ്ഥലംമാറി തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇതിനിടെ എസ്ഐ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്ന വിവരം പീഡനത്തിനിരയായ വനിതാ ഉദ്യോഗസ്ഥ അറിഞ്ഞിരുന്നു. ഇതേത്തുടർന്ന് ഇവർ മുംബൈയിലെ നിർമൽ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സംഘം അവിടെനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി സിഐഎസ്എഫിന്റെ ബന്ധപ്പെട്ട മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയും തുടർന്ന് പ്രതിയെ അറസ്റ്റുചെയ്തതും.
ഇയാളെ വലിയതുറ പോലീസിലും തുടർന്ന് കോടതിയിലും ഹാജരാക്കിയിരുന്നു. തുടർന്ന് പോലീസ് ബന്തവസിൽ ബുധനാഴ്ച വൈകീട്ടോടെ തീവണ്ടിമാർഗം മുംബൈയിലേക്കു കൊണ്ടുപോയി
