അൻവറിന്‍റെ മോഹങ്ങള്‍ പൊലിയുന്നു…! പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന് ഡിഎംകെ; സഖ്യകക്ഷികളുമായി ഇടയുന്നവരെ എടുക്കില്ല

ചെന്നൈ: സിപിഎമ്മിനോട് ഇടഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അൻവറിന്‍റെ ഡിഎംകെ മോഹം പൊലിയുന്നു.

പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിലാണ് ഡിഎംകെ നേതൃത്വം. കേരളത്തിലെ എല്‍ഡിഎഫ് പാർലമെന്ററി പാർട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പ്രതികരിച്ചു.

വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിൻ എടുക്കുമെന്നും ഇളങ്കോവൻ വ്യക്തമാക്കി. അൻവറുമായി ചെന്നൈയില്‍ ഡിഎംകെ നേതാക്കള്‍ ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ വിവരങ്ങള്‍ പുറത്ത് വിടുന്നത് ശരിയല്ലെന്നതിനാല്‍ മാധ്യമങ്ങളോട് വിശദീകരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുതിർന്ന നേതാവ് സെന്തില്‍ ബാലാജി വഴിയാണ് അൻവറിന്റെ നീക്കങ്ങള്‍. എന്നാല്‍ സ്റ്റാലിനുമായി നല്ല ബന്ധം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാൻ നിലവില്‍ ഡിഎംകെ തയ്യാറാകാൻ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ അൻവറിന്റെ ഡിഎംകെ പ്രവേശനം നടക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍.