തൊണ്ടിമുതല്‍ കേസിൽ മുന്‍ മന്ത്രി ആന്‍റണി രാജുവിന് തിരിച്ചടി; കുറ്റക്കാരനെന്ന വിധി മരവിപ്പിക്കാതെ കോടതി, തടവും പിഴയും താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കും, അയോഗ്യത തുടരും

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്‍റണി രാജുവിന് തിരിച്ചടി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി.

കുറ്റക്കാരനെന്ന വിധി മരവിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാല്‍ അപ്പീല്‍ പരിഗണിക്കുന്നതുവരെ തടവും പിഴയും തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. വിശദമായ വാദം കേട്ട് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ശിക്ഷയുടെ പ്രാബല്യം മാത്രമാണ് നിർത്തിവെച്ചിരിക്കുന്നത്.

കുറ്റക്കാരനെന്ന വിധി നിലനില്‍ക്കുന്നതിനാല്‍ ആന്‍റണി രാജുവിന് ബാധകമായ അയോഗ്യത തുടരും. അപ്പീലിലെ വാദം തുടര്‍ന്നും കോടതി കേള്‍ക്കും.