ക്രൈം ബ്രാഞ്ച് എസ്‌പി സോജന് മേല്‍നോട്ട ചുമതല; പാതിവില തട്ടിപ്പില്‍ ജില്ലകള്‍ തോറും അന്വേഷണത്തിന് പ്രത്യേക സംഘങ്ങള്‍; ആവശ്യമെങ്കില്‍ ലോക്കല്‍ പൊലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തും

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ സംസ്ഥാനമാകെ അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു.

ഓരോ ജില്ലയിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് സംഘങ്ങള്‍.
ആവശ്യമെങ്കില്‍ ലോക്കല്‍ പൊലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഓരോ ജില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൻ്റെയും മേല്‍നോട്ട ചുമതല എറണാകുളം ക്രൈം ബ്രാഞ്ച് എസ്‌പി സോജനാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്ത എറണാകുളം, ഇടുക്കി ജില്ലകളിലെ കേസുകള്‍ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തില്‍ അന്വേഷിക്കും.

ജില്ലകളിലാകെയുള്ള കേസുകള്‍ ക്രൈം ബ്രാഞ്ച് എഡിജിപി പരിശോധിക്കും.
അതിനിടെ പാലക്കാട് ഒറ്റപ്പാലത്ത് രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തു. സോഷ്യോ ഇകണോമിക് ആൻഡ് എൻവയോണ്‍മെൻ്റല്‍ ഡവലപ്മെൻ്റ് സൊസൈറ്റിക്കെതിരെയാണ് കേസ്. സൊസൈറ്റിയുടെ ഏരിയാ കോ-ഓർഡിനേറ്റർ ശ്രീജ ദേവദാസും ഏരിയാ കോ-ഓർഡിനേറ്റർ അനിതയുമാണ് പ്രതികള്‍.

മനിശ്ശേരി, കണ്ണിയംപുറം സ്വദേശികളുടെ പരാതികളിലാണ് നടപടി. പാതി വിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് ഇരുവരില്‍ നിന്നുമായി പണം തട്ടിയെന്നാണു കേസുകള്‍.