ഐഷാ പോറ്റിക്കെതിരെ ആരോപണവുമായി ബിജെപി നേതാവ്; പാർട്ടിയിലേക്ക് വരാൻ ചർച്ച നടത്തി, ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണി

സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷാ പോറ്റിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. കോൺഗ്രസിൽ ചേരുന്നതിന് മുൻപ് ഐഷാ പോറ്റി തങ്ങളുടെ പാർട്ടിയിലേക്ക് വരാൻ ചർച്ച നടത്തിയെന്നാണ് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയ്ക്കൽ സോമൻ വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് വച്ചുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തന്റെ കൈയിലുണ്ടെന്നും സോമൻ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചിത്രങ്ങൾ പുറത്തുവിടുമെന്നും ഇദ്ദേഹം ഭീഷണി മുഴക്കിയിട്ടുണ്ട്. ഈശ്വര വിശ്വാസിയായിരുന്ന ഐഷാ പോറ്റിയെ നിരീശ്വരവാദിയാക്കിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും സോമൻ വിമർശിക്കുന്നുണ്ട്.

ഒരുമാസം മുമ്പാണ് ഐഷാ പോറ്റി സിപിഐഎം വിട്ട് കോൺഗ്രസിലെത്തിയത്. മൂന്നു തവണ കൊട്ടാരക്കര എംഎൽഎ ആയിരുന്ന ഐഷാ പോറ്റി കഴിഞ്ഞ കുറെ കാലമായി സിപിഐഎമ്മുമായി അകൽച്ചയിലായിരുന്നു. പാർട്ടി പരിപാടികളിലോ സർക്കാരിന്റെ പരിപാടികളിലോ ഐഷാ പോറ്റി പങ്കെടുക്കാതെ വിട്ടുനിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിലേക്ക് ചേരുന്നത്.