‘അക്ഷരം അറിയാത്തവര്‍ക്കും എ പ്ലസ്;പൊതുവിദ്യാഭ്യാസ രംഗത്തെ മാര്‍ക്ക് വിതരണത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്.

 

അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് വിമര്‍ശനം.50 ശതമാനം മാര്‍ക്ക് വരെ ഔദാര്യം നല്‍കാം എന്നു പറഞ്ഞു. അങ്ങനെ ഉളളവര്‍ ഇനി A പ്ലസ് നേടരുത്. A പ്ലസ് ഗ്രേഡും A ഗ്രേഡും ഒക്കെ നിസ്സാരമാണോ. ജയിക്കുന്നവര്‍ ഒക്കെ ജയിച്ചു പോട്ടെ. 50 ശതമാനം മാര്‍ക്ക് വരെ ഔദാര്യം നല്‍കാം. അതിനുശേഷം ഉള്ള മാര്‍ക്ക് നേടി എടുക്കേണ്ടതാണ്. ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്കായി വിളിച്ച യോഗത്തിലാണ് പരാമര്‍ശം.എസ്‌എസ്‌എല്‍സി ചോദ്യപ്പേപ്പര്‍ തയാറാക്കലിനായുള്ള ശില്‍പശാലയ്ക്കിടെ ഉന്നയിച്ച വിമര്‍ശനത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്.ഒരു കാലത്ത് യൂറോപ്പിനോട് താരതമ്യം ചെയ്തിരുന്ന നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം, ഇപ്പോള്‍ ബിഹാറിനോടും യുപിയോടുമാണ് കൂട്ടിക്കെട്ടുന്നതെന്നാണ് വിമര്‍ശനം.

അതേസമയം പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളില്‍ വിമര്‍ശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സര്‍ക്കാര്‍ നിലപാടായി കാണേണ്ടതില്ല. അധ്യാപകരുടെ യോഗത്തിലേതെന്ന് പറഞ്ഞ് ഒരു ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്നത് സര്‍ക്കാര്‍ നയമല്ല. എല്ലാ കുട്ടികളേയും ഉള്‍ച്ചേര്‍ത്തു കൊണ്ടും ഉള്‍ക്കൊണ്ടു കൊണ്ടും ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അതില്‍ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല. കേരള വിദ്യാഭ്യാസ മാതൃക ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്. ദേശീയ ഗുണനിലവാര സൂചികകളിലും കേരളം മുൻപന്തിയിലാണ്. യുണിസെഫ് പോലുള്ള രാജ്യാന്തര ഏജൻസികളും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിനന്ദിച്ചതാണ്. കേരള മാതൃകയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.