‘പണക്കാരനായ അറബിയുടെ വേഷം’ ; ആടുജീവിതത്തിൽ അഭിനയിച്ചതിൽ ഖേദിക്കുന്നുവെന്ന് നടൻ ആകിഫ് നജം

ആടുജീവിതം എന്ന സിനിമയിൽ അഭിനയിച്ചതിൽ ഖേദിക്കുന്നുവെന്നും സൗദി സമൂഹത്തോട് മാപ്പു പറയുന്നതായും ജോർദാനി നടൻ ആകിഫ് നജം. സൗദി അറേബ്യയെയും അവിടുത്തെ അന്തസ്സുറ്റ ജനങ്ങളെയും മികച്ച അവസ്ഥയില്‍ കാണിക്കാനുള്ള ആഗ്രഹത്താലാണ് സിനിമയിൽ അഭിനയിച്ചതെന്നും എന്നാൽ സിനിമ പുറത്തുവന്നതോടെയാണ് യഥാർത്ഥ കഥ അറിഞ്ഞതെന്നും താരം വ്യക്തമാക്കി.

സൗദി അറേബ്യൻ ജനതയോട് മാപ്പ് പറയുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

ആടുജീവിതത്തിൽ പണക്കാരനായ അറബിയായാണ് ആകിഫ് അഭിനയിച്ചത്. സൗദികളുടെ ധീരതയും മനുഷ്യത്വവും പ്രതിഫലിപ്പിക്കുന്ന കഥാപാത്രമായതിനാലാണ് ആ വേഷം ചെയ്യാന്‍ താന്‍ സമ്മതിച്ചതെന്നും തിരക്കഥ പൂര്‍ണമായും താന്‍ വായിച്ചിരുന്നില്ലെന്നും താരം വെളിപ്പെടുത്തി.
മറ്റുള്ളവരെ പോലെ സിനിമ കണ്ടപ്പോഴാണ് സിനിമയിലെ സൗദി വിരുദ്ധത മനസിലായത്.

സിനിമയുടെ കഥയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിഞ്ഞിരുന്നെങ്കില്‍ ഒരു സാഹചര്യത്തിലും അഭിനയിക്കുമായിരുന്നില്ലെന്നും ആകിഫ് നജം പറഞ്ഞു.

ജോര്‍ദാന്‍ ജനതക്ക് സൗദി ഭരണാധികാരികളുമായും ജനങ്ങളുമായും സാഹോദര്യ, കുടുംബബന്ധങ്ങളുമുണ്ട്. ആടുജീവിതത്തില്‍ വേഷമിട്ടതിന് സൗദി ജനതയോട് ക്ഷമാപണം നടത്തുന്നതായും ആകിഫ് നജം പ്രസ്താവനയില്‍ പറഞ്ഞു.