അജിത് പവാറിന്‍റെ നിര്യാണത്തില്‍ മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ച്‌ മഹാരാഷ്ട്ര; ആശുപത്രിക്ക് ചുറ്റും തടിച്ചുകൂടി ജനക്കൂട്ടം

പൂനെ: ബാരാമതി വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

അപകടസ്ഥലത്തേക്ക് സഹ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ കൂടെ പുറപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ലാൻഡിങിന് ശ്രമിക്കവെയാണ് അജിത് പവാർ ഉള്‍പ്പെട്ട അഞ്ചംഗ സംഘം സഞ്ചരിച്ച വിമാനം തകർന്നുവീണ് പൊട്ടിത്തെറിച്ചത്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് എം.പി രാഹുല്‍ഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

സംസ്ഥാനത്ത് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാല് പൊതുയോഗങ്ങളില്‍ പങ്കെടുക്കാനാണ് മുംബൈയില്‍ നിന്നും ബാരാമതിയിലേക്ക് അജിത് പവാറും സംഘവും ബുധനാഴ്ച്ച പുറപ്പെട്ടത്. ഇവർ സഞ്ചരിച്ച വി.ടി എസ്.എസ്.കെ വിമാനം ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ റണ്‍വേയുടെ വശത്ത് നിന്ന് തെന്നിമാറി തകരുകയായിരുന്നെന്നും മുംബൈയില്‍ നിന്ന് ചാർട്ട് ചെയ്ത ലിയർജെറ്റ് 45 വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നും ബാരാമതി വിമാനത്താവള മാനേജർ ശിവാജി തവാരെ പറഞ്ഞു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അജിത് പവാറിന്റെ മൃതദേഹം ബാരാമതി ആശുപത്രിയിലെത്തിച്ചതിന് ശേഷം വലിയ ജനക്കൂട്ടമാണ് ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയത്. അപകടത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.