നിർധന യുവതികളുടെ പേരിൽ 43 ലക്ഷം തട്ടിയത് മുൻ സിപിഎം നേതാക്കൾ ; വൈക്കം ദമ്പതികൾക്കെതിരെ അന്വേഷണം മെല്ലപ്പോക്കിലെന്ന് കോൺഗ്രസ് .

സ്വന്തം ലേഖകൻ

കോട്ടയം: വൈക്കം തലയോലപ്പറമ്പില്‍ സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതികളായ ദമ്പതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തം.

കേസിലെ പ്രതിയായ അനന്തന്‍ ഉണ്ണി

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും കൃഷ്ണേന്ദു ഡിവൈഎഫ്‌ഐ പ്രാദേശിക ഭാരവാഹിയും ആയിരുന്നു.

തലയോലപറമ്പ് വടകരയിലെ ജുവലറി ഉടമയാണ് അനന്തനുണ്ണി, ഭാര്യ കൃഷ്ണേന്ദു എന്നിവര്‍ പ്രോമിസറി നോട്ട് നല്‍കി കബളിച്ച്‌ സ്വര്‍ണം തട്ടിയെടുത്തതായി ഡിവൈഎസ്പി ഓഫീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരായ പൊലീസ് അന്വേഷണത്തിലെ മെല്ലപ്പോക്കാണ് ഇപ്പോള്‍ വിമര്‍ശന വിധേയമാകുന്നത്.

 

നിര്‍ധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന 43 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി കബളിപ്പിച്ചെന്നതാണ് ഇരുവര്‍ക്കുമെതിരായ ഒരു കേസ്. നാമമാത്രമായ തുക നല്‍കിയ ശേഷം ബാക്കി തുക നല്‍കാതെ കബളിപ്പിക്കുകയായിരുന്നെന്നാണ് സ്വര്‍ണക്കട ഉടമയുടെ പരാതി.

 

ഇതുകൂടാതെ കൃഷ്ണേന്ദുവും സഹപ്രവര്‍ത്തക ദേവീ പ്രജിത്തും ചേര്‍ന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം 42 ലക്ഷം രൂപ തട്ടിയെടുത്ത കേസും നിലനില്‍ക്കുന്നുണ്ട്. ഗുരുതരമായ സാമ്ബത്തിക കുറ്റകൃത്യ കേസുകള്‍ രണ്ടെണ്ണമുണ്ടായിട്ടും ഇരുവരെയും അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ സ്വാധീനം മൂലമെന്നാണ് കോണ്‍ഗ്രസ് ആരോപണം. സിപിഎമ്മാണ് പ്രതികളെ സംരക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ജയിംസ് ആരോപിച്ചു. എന്നാല്‍ രണ്ടു പേര്‍ക്കുമെതിരെ മുമ്പേ തന്നെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നെന്നും ഇരുവര്‍ക്കും പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നുമാണ് സിപിഎം വിശദീകരണം. പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം ശക്തമാണെന്നുമാണ് പൊലീസിന്‍റെ ന്യായീകരണം.