രണ്ട് ദിവസമായി വന്നിട്ട്, ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ പിന്നിൽ നിന്ന് എല്ലാം പൂജകളും സമാധാനമായി തൊഴാൻ സാവകാശം കിട്ടി, 41 ദിവസത്തിൽ കൂടുതൽ വ്രതം എടുത്തിരുന്നു; മകരജ്യോതി ദർശന പുണ്യംതേടി നടി ജലജ

ശബരിമല: മകരജ്യോതി കാണാൻ നാല് ലക്ഷത്തോളം ഭക്തരാണ് സന്നിധാനത്തും ശരണവഴിയിലും കാത്തിരിക്കുന്നത്. മകരജ്യോതി ദർശിക്കാൻ ഭക്തിപൂർവ്വം കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ നടി ജലജയുമുണ്ട്. മകരവിളക്കിന് ആദ്യമായാണ് എത്തുന്നതെന്നും ഭ​ഗവാനെ കാണാൻ സാധിച്ചത് തന്നെ വലിയഭാ​ഗ്യമാണെന്നും മാളികപ്പുറം പറഞ്ഞു.

രണ്ട് ദിവസമായി വന്നിട്ട്. ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ പിന്നിൽ നിന്ന് എല്ലാം പൂജകളും സമാധാനമായി തൊഴാൻ സാവകാശം കിട്ടി. അത് തന്നെ വലിയഭാ​ഗ്യമാണ്. എല്ലാ ആചാരവും പിന്തുടർന്നാണ് ഇവിടെ വന്നത്. 41 ദിവസത്തിൽ കൂടുതൽ വ്രതം എടുത്തിരുന്നു. ഓരോ അമ്പലത്തിനും ഓരോ രീതികളാണ്.

50 കഴിഞ്ഞ സ്ത്രീകളും 10 വയസ്സിൽ താഴെയുള്ള കുട്ടികളുമാണ് ഇവിടെ വരുന്നത്. ആ ആചാരം നിലനിർത്തി വേണം വരാൻ. നടന്ന് വന്ന് തന്നെ ഭ​ഗവാനെ കാണമെന്ന് വിചാരിച്ചിരുന്നു. ചെറിയ ബുദ്ധിമുട്ടുണ്ടായെങ്കിലും അത് നടന്നു. മലേഷ്യയിൽ ജനിച്ചത് കൊണ്ട് തന്നെ കുട്ടിക്കാലത്ത് മല ചവിട്ടാൻ ഭാ​ഗ്യം ലഭിച്ചിട്ടില്ല. അനിയത്തിമാരെ അച്ഛൻ മല ചവിട്ടിച്ചിരുന്നു.

അന്ന് എനിക്ക് പറ്റിയില്ല. അവരുടെ എക്സ്പീരിയൻസ് പറഞ്ഞുകേട്ടിട്ടുണ്ട്. അതിന് ശേഷം അമ്പതുവയസ്സ് കഴിയാൻ കാത്തിരുന്നു. ആദ്യത്തെ പ്രാവശ്യം സിസ്റ്ററിന്റെ കൂടെയാണ് വന്നത്. ഇത്തവണ ഭർത്താവും ഒപ്പമുണ്ട്. ഇവിടെ വന്ന് നിൽക്കുമ്പേഴുള്ള വികാരം പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും ജലജ പറഞ്ഞു. ഇത്തവണ എല്ലാവർക്കും നന്നായി തൊഴുത് പോകാൻ അവസരം ലഭിക്കുന്നുണ്ടെന്നും. പൊലീസും ദേവസ്വം ബോർഡും കാര്യങ്ങൾ നന്നായി കോർഡിനേറ്റ് ചെയ്തുവെന്നും അവർ കൂട്ടിച്ചേർത്തു.