തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി ക്രമീകരണങ്ങളേർപ്പെടുത്തി ദക്ഷിണ റെയില്‍വേ.
പ്രത്യേക ട്രെയിൻ സർവീസുകള്‍, അധിക സ്റ്റോപ്പുകള്‍, ടിക്കറ്റ് സൗകര്യങ്ങള്‍ വർദ്ധിപ്പിക്കല്‍, സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവയാണ് ക്രമീകരണങ്ങളിലുള്ളത്. ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുന്നതിന് പ്രവേശന, എക്സിറ്റ് പോയിന്റുകളില്‍ അധിക ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കും.
തിരുവനന്തപുരം സെൻട്രലിലെ പ്ലാറ്റ്‌ഫോമുകളില്‍ റിസർവ് ചെയ്യാത്ത ടിക്കറ്റിംഗ് സിസ്റ്റം (UTS), UTS-ഓണ്‍-മൊബൈല്‍ QR കോഡ് കൗണ്ടറുകള്‍ എന്നിവ സജ്ജമാക്കും. ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് (GRP), ലോക്കല്‍ പോലീസ്, മറ്റ് അധികാരികള്‍ എന്നിവരുമായി ഏകോപിപ്പിച്ച് റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (RPF) യാത്രക്കാരുടെ സുരക്ഷ സജീവമായി നിരീക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും. പ്രധാന സ്ഥലങ്ങളില്‍ മെഡിക്കല്‍, സുരക്ഷാ ഉദ്യോഗസ്ഥർ ഉള്‍പ്പെടുന്ന പ്രത്യേക ടീമുകളും ഉണ്ടാകും.
2026 മാർച്ച് 03-ന് കൊല്ലത്തേക്കുള്ള ട്രെയിനുകള്‍ ഒന്ന് മുതല്‍ നാല് വരെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്നായിരിക്കും പുറപ്പെടുകയെന്ന് അറിയിച്ചിട്ടുണ്ട്. നാഗർകോവിലിലേക്കുള്ള ട്രെയിനുകള്‍ അഞ്ചാം നമ്ബർ പ്ലാറ്റ്‌ഫോമില്‍ നിന്നായിരിക്കും പുറപ്പെടുക. യാത്രക്കാരുടെ സൗകര്യാർത്ഥം, എറണാകുളം ജംഗ്ഷൻ- തിരുവനന്തപുരം സെൻട്രല്‍, തിരുവനന്തപുരം സെൻട്രല്‍- നാഗർകോവില്‍ ജംഗ്ഷൻ എന്നീ റൂട്ടുകളില്‍ അധിക ട്രെയിൻ സർവീസുകള്‍ നടത്തും.
