ആര്‍ത്തവം ഒരു ശാരീരിക വൈകല്യമല്ല ; ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി ആവശ്യമില്ലെന്നും കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി.

 

ന്യൂഡൽഹി : അത്തരത്തിലുള്ള അവധി അനാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ആര്‍ത്തവ ശുചിത്വനയത്തെക്കുറിച്ച്‌ പാര്‍ലമെന്റിലെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സ്മൃതി ഇറാനി.

‘ ആര്‍ത്തവമുള്ള ഒരു സ്ത്രീയാണ് ഞാൻ. അതിനാല്‍ ആര്‍ത്തവവും ആര്‍ത്തവ ചക്രവും ജീവിതത്തിലെ ഒരു വൈകല്യമായി കാണുന്നില്ല. അത് ഒരു സ്ത്രീയുടെ ജീവിത യാത്രയില്‍ സ്വഭാവികമായി സംഭവിക്കുന്ന ഒന്നാണ്.

ആര്‍ത്തവമില്ലാത്ത ഒരു വ്യക്തിക്ക് അതിനെക്കുറിച്ച്‌ പ്രത്യേക കാഴ്ചപ്പാടായിരിക്കും ഉണ്ടാവുക. എന്നുകരുതി സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ നിഷേധിക്കുന്ന വിഷയങ്ങള്‍ ഞങ്ങള്‍ മുന്നോട്ടുവയ്ക്കില്ല. ഒരു ചെറിയ വിഭാഗം സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്നങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ മരുന്നുകൊണ്ട് അത് മാറ്റാവുന്നതാണ്.

ആര്‍ത്തവവും അതുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്നങ്ങളും ചിലര്‍ അപമാനത്തോടെയാണ് കാണുന്ന’- മന്ത്രി പറഞ്ഞു. ആര്‍ത്തവ ശുചിത്വനയത്തിന്റെ കരട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രൂപീകരിച്ചതായും പെണ്‍കുട്ടികള്‍ക്കിടയില്‍ ആര്‍ത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രം ഇതിനകം തന്നെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും സ്മൃതി ഇറാനി സഭയില്‍ വ്യക്തമാക്കി.