ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ എ ഗ്രൂപ്പിന് അതൃപ്തി. ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ് അതൃപ്തി അറിയിച്ചു. കെസി വേണുഗോപാൽ, ദീപാ ദാസ് മുൻഷി എന്നിവരെ ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് നേതാക്കൾ കണ്ടു. രാഹുൽ ഗാന്ധിയോടും സോണിയ ഗാന്ധിയോടും ഫോണിൽ അതൃപ്തി അറിയിച്ചു. നേതാക്കളെ നേരിൽ കാണാൻ അപ്പോയിന്മെന്റ് തേടി. ഉമ്മൻചാണ്ടിയുടെ ചിത്രം വെച്ച് വോട്ട് പിടിച്ചു. ചാണ്ടി ഉമ്മനെ അവസാന നിമിഷം വരെ മന്ത്രിസഭയിലേക്ക് പരിഗണിച്ചു. പിന്നീട് തഴഞ്ഞത് ഉമ്മൻചാണ്ടിയോടുള്ള അവഹേളനം ആണെന്നും നേതാക്കൾ പറയുന്നു. എകെ ആൻറണിയും എഐസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് വിവരം.
അതെസമയം അവസാനനിമിഷം വരെ ഉയർന്നു കേട്ടിരുന്ന തന്റെ പേര് ഒടുവിൽ മന്ത്രിപ്പട്ടികയിൽ ഇല്ലാതെ പോയതിൽ ചാണ്ടി ഉമ്മൻ പരിഭവത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം മുതിർന്ന നേതാവ് എകെ ആൻറണിയെ വീട്ടിലെത്തി കണ്ടു. അരമണിക്കൂറിലധികം ഇരുവരും സംസാരിച്ചു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം തന്നെ വേണം എന്നില്ലെന്ന് പിന്നീട് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
