കോഴിക്കോട്: ചികിത്സാപ്പിഴവ് മൂലം ഗുരുതരാവസ്ഥയിലെന്ന് പരാതിയുയർന്ന നവജാത ശിശു മരിച്ചു. പുതുപ്പാടി ഗിരീഷ് ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
4 മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെൻ്റിലേറ്റർ ചികിത്സയിലായിരുന്നു കുഞ്ഞ്. പ്രസവ സമയത്ത് ശ്വാസം കിട്ടാതെ മസ്തിഷ്ക ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലായിരുന്ന കുഞ്ഞ് കഴിഞ്ഞ 4 മാസമായി വെന്റിലേറ്ററി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം.
പ്രസവവേദനയെത്തുടർന്ന് കഴിഞ്ഞ ഡിസംബർ 4നാണ് ഇവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയത്. ആ സമയത്ത് ഡോക്ടർ ഉണ്ടായിരുന്നില്ല. ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കുഞ്ഞ് പുറത്തുവരുന്ന ലക്ഷണം കണ്ടതോടെ അടിപ്പാവാട വലിച്ചു മുറുക്കി കെട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നെങ്കിലും ബിന്ദു പ്രസവിച്ചു. തലച്ചോറിന് ക്ഷതമേറ്റ കുഞ്ഞ് ചികിത്സയില്‍ കഴിയുകയായിരുന്നു.
ഡിഎംഒക്ക് പരാതി നല്‍കിയിട്ടും ഫലമില്ലാതെ വന്നതോടെ പൊലീസിനെ സമീപിച്ചതിനിടെയാണ് കുഞ്ഞിന്റെ മരണം. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിലേക്കാണെന്ന് അമ്മ ബിന്ദു വ്യക്തമാക്കി. പതിനേഴു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗിരീഷ് – ബിന്ദു ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്.
