രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 22% വര്‍ധന ; കര്‍ണാടകയിലും മഹാരാഷ്ട്രയിലും രോഗികള്‍ കൂടുന്നു.

 

ന്യൂഡല്‍ഹി: കഴിഞ്ഞ ശനിയാഴ്ച പ്രതിദിന രോഗികളുടെ എണ്ണം 800 കടന്നു. ഏഴ് മാസത്തിനുള്ളിലെ ഉയര്‍ന്ന കണക്കാണിത്. രോഗികളുടെ മൊത്തത്തിലുള്ള എണ്ണത്തില്‍ കുറവുണ്ടെങ്കിലും നിരക്ക് യരുന്നുണ്ട്. പരിശോധനകളുടെ എണ്ണം കുറയുന്നതാവാം ഇതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ജെ.എന്‍1 വകഭേദത്തിന്റെ വ്യാപനം പ്രകടമാണ്. കേരളത്തിലാണ് ഇത് ഏറ്റവും കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിസംബര്‍ 24-30 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 4,652 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുന്‍ ആഴ്ചയില്‍ ഇത് 3,818 ആയിരുന്നു. ഇക്കഴിഞ്ഞ ആഴ്ചയില്‍ 29 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുന്‍ ആഴ്ചയില ഇത് 17 ആയിരുന്നു. ശനിയാഴ്ച 841 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മരണവുമുണ്ടായി. മേയ് 18നു ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന കൂടിയ പ്രതിദിന കണക്കാണിത്.

കഴിഞ്ഞയാഴ്ച കേരളത്തില്‍ 2,282 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ആഴ്ചയെ അപേക്ഷിച്ച്‌ 24% കുറവുണ്ട്. 3018 ആയിരുന്നു തൊട്ടുമുന്‍പുള്ള ആഴ്ചയില്‍. നിലവില്‍ രാജ്യത്തെ ആകെ രോഗികളില്‍ പകുതിയില്‍ താഴെയാണ് കേരളത്തിലെ കണക്ക്. മൂന്‍പ് ഇത് 80 ശതമാനത്തിന് അടുത്തായിരുന്നു.

കേരളത്തില്‍ എണ്ണം കുറയുമ്ബോള്‍ മറ്റ് ചില സംസ്ഥാനങ്ങളില്‍ കേസുകള്‍ ഉയരുകയാണ്. കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് രോഗികള്‍ കൂടുന്നത്. കര്‍ണാടകയില്‍ കഴിഞ്ഞയാഴ്ച 922 കേസുകള്‍ റിപ്പോര്‍ട്ട ചെയ്തു. മുന്‍ ആഴ്ചയില്‍ ഇത് 309 ആയിരുന്നു. മഹാരാഷ്ട്രയില്‍ കേസുകള്‍ 103ല്‍ നിന്ന് 620 ആയി ഉയര്‍ന്നു. കൂടുതല്‍ സംസ്ഥാനങ്ങളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജെ.എന്‍1 വകഭേദം കൂടുതല്‍ വ്യാപിക്കുന്നുവെന്നാണ് ഇത് നല്‍കുന്ന സൂചന.