തിരുവനന്തപുരം : അടുത്തിടെ നടന്ന യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലാണ് ഷൈജുവിനെ മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. 40 കിലോ കഞ്ചാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
പുതുവത്സര പാര്‍ട്ടിക്കായാണ് തലസ്ഥാനത്തേക്ക് കഞ്ചാവ് എത്തിച്ചതെന്ന് ഷൈജു എക്സൈസിനോട് സമ്മതിച്ചു. ആന്ധ്ര പ്രദേശില്‍ നിന്നുമാണ് ഷൈജു കഞ്ചാവുമായി എത്തിയത്.
ക്രിസ്മസ് – ന്യൂയര്‍ ആഘോഷങ്ങള്‍ ലക്ഷ്യം വെച്ചാണ് പ്രതി കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് പറഞ്ഞു. ഗോവ രജിസ്ട്രേഷൻ കാറിലാണ് ഷൈജു കഞ്ചാവുമായി പിടിയിലാകുന്നത്. ഈ കാര്‍ ദീര്‍ഘനാളത്തേക്ക് വാടകയ്ക്ക് എടുത്തതാണ്. നാട്ടില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ് ഷൈജു.
ഇയാള്‍ക്ക് ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ക്രിസ്മസ് – ന്യൂയര്‍ ആഘോഷത്തിന്റെ മറവില്‍ പണമുണ്ടാക്കാനാണ് ഇടനിലക്കാരെ ഒഴിവാക്കി ഷൈജു ആന്ധ്രയില്‍ നിന്നും നേരിട്ട് കഞ്ചാവ് കടത്തിയതെന്ന് എക്സൈസ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെ ബാലരാമപുരത്ത് വെച്ചാണ് എക്സൈസ് കാര്‍ തടഞ്ഞ് ഷൈജുവിനെ പിടികൂടുന്നത്. നേരത്തെയും ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് എക്സൈസ് സംശയിക്കുന്നത്.
എന്നാള്‍ ചോദ്യം ചെയ്യലില്‍ ഷൈജു ഇത് സമ്മതിച്ചിട്ടില്ല. ഷൈജു എത്തിക്കുന്ന കഞ്ചാവ് വില്‍പ്പന നടത്താൻ പദ്ധതിയിട്ടവരെക്കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. മുൻപ് രാഷ്ട്രീയ സമരങ്ങളുടെ പേരിലുള്ള കേസുകളല്ലാതെ മറ്റ് കേസുകളൊന്നും ഷൈജുവിനെതിരെയില്ല.
