ഭാരത് റൈസിന്റെ പ്രഖ്യാപനം ഉടൻ നടത്താൻ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു ; എഫ്‌സിഐ വഴി ശേഖരിക്കുന്ന അരി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാണ് നീക്കം.

ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് പദ്ധതി വഴി നിലവില്‍ നല്‍കുന്ന അതേ തുകക്ക് അരി നല്‍കണോ അതിലും കുറച്ച്‌ ലഭ്യമാക്കണോ എന്നതിലും സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് കുറഞ്ഞ വിലയില്‍ അരി വിപണിയിലിറക്കാനാണ് ആലോചന. ഭാരത് അരി എന്ന പേരില്‍ അരി ലഭ്യമാക്കുന്നത് വിലക്കയറ്റം നേരിടുക ലക്ഷ്യമിട്ടാണ്. 25 രൂപയ്ക്കോ 29 രൂപയ്ക്കോ അരി ജനങ്ങളില്‍ എത്തിക്കും. ഫുഡ് കോര്‍പറേഷൻ ഓഫ് ഇന്ത്യ വഴി സംഭരിക്കുന്ന അരിക്കാണ് ഭാരത് അരി എന്ന ബ്രാന്റിങ് നല്‍കുക.

നിലവില്‍ ഭാരത് ആട്ട കിലോ 27.50 രൂപക്കും ഭാരത് പരിപ്പ് 60 രൂപക്കും കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്. ഇതേ മാതൃകയിലാകും ഭാരത് അരിയും ലഭ്യമാക്കുക. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട്ലെറ്റുകള്‍ വഴി അരി വിതരണം നടത്തും. പ്രയോജനകരമാകുന്ന രീതിയില്‍ അരിയും ആട്ടയും പരിപ്പുമെല്ലാം ലഭ്യമാക്കാൻ കഴിയുമോയെന്നത് വെല്ലുവിളിയാണ്.

ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുഖ്യ പ്രചാരണ വിഷയമാക്കാൻ പ്രതിപക്ഷം നീങ്ങുമ്ബോള്‍ അതിനെ മറികടക്കാനുള്ള വഴി കൂടെയാണ് ഭാരത് അരി പ്രഖ്യാപനത്തിലൂടെ കേന്ദ്രം തേടുന്നത്.