വീണ്ടും ഷിഗെല്ല; വയനാട്ടില്‍ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

മാനന്തവാടി : വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വയനാട് എന്‍ഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നാല് വിദ്യാര്‍ത്ഥികള്‍ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. മാനന്തവാടി എന്‍ഞ്ചിനീയറിങ് കോളേജ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡിഎംഒയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. ഒരു മാസത്തിനു ശേഷമാണ് ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിക്കുന്നത്. കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്.

വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.