കള്ളാടി മണ്ണിടിച്ചില്‍; അമിക്കസ്ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

കൊച്ചി: വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍റിപ്പോർട്ട്‌ സമർപ്പിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്ന് റിപ്പോർട്ടില്‍ രൂക്ഷ വിമർശനം. ഉദ്യോഗസ്ഥർക്കും കരാറുകമ്പനിക്കുമെതിരെ ക്രിമിനല്‍ നടപടിയുള്‍പ്പെടെ സ്വീകരിക്കണമെന്നാണ് ശുപാർശ.

 

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്വമേധയ എടുത്ത കേസിലാണ് അമിക്കസ്ക്യൂറി റിപ്പോർട്ട്‌ നല്‍കിയത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെതിരെ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടില്‍ ഉള്ളത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. പരിസ്ഥിതി അനുമതിയുള്ള പദ്ധതിയില്‍ ഇടപെടാതെ ഫയല്‍ മടക്കിയെന്നാണ് വിമർശനം.

കരാർ കമ്പനിക്കെതിരെയും അന്വേഷണം വേണം. പരിസ്ഥിതി അനുമതിയിലെ മണ്ണ് നിക്ഷേപ വ്യവസ്ഥകള്‍ ലംഘിച്ചോയെന്ന് അന്വേഷിക്കണമെന്നാണ് ശുപാർശ. കരാർ കമ്പനിയുടെ സുരക്ഷാ വീഴ്ചകളും നിയമലംഘനവും അന്വേഷിക്കണം.തൊഴിലാളികളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചോയെന്നും പരിശോധിക്കണം. ടണല്‍ നിർമ്മാണം സ്വതന്ത്ര സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതുവരെ നിർത്തിവെക്കാൻ ശുപാർശ നല്‍കിയിട്ടുണ്ട്.