മഴക്കാലപൂർവ്വ ശുചീകരണം പാളി; തിരുവനന്തപുരം കോർപ്പറേഷനിലെ പഴവങ്ങാടിയിൽ കച്ചവടക്കാർക്ക് നഷ്ടമായത് ലക്ഷങ്ങൾ

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മഴക്കാലപൂര്‍വ്വ ശുചീകരണം പാളി. ഒറ്റ മഴയില്‍ പഴവങ്ങാടി ഭാഗത്തെ കച്ചവടക്കാര്‍ക്ക് ലക്ഷങ്ങളാണ് നഷ്ടമായത്. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിന് വേണ്ടി പഴവങ്ങാടി ഇരുമ്പ് പാലത്തിന് സമീപം പൊളിച്ചിരുന്നു. എന്നാല്‍ ഈ സംരക്ഷണ ഭിത്തി തിരിച്ചുകെട്ടിയില്ല. ഇതോടെ ഒറ്റ മഴയില്‍ തന്നെ ആമയിഴഞ്ചാന്‍ തോട്ടിലെ മലിനജലം കടകളിലേക്ക് ഇരച്ചുകയറി. തുണിക്കടകളിലേക്കും ഹോട്ടലുകളിലേക്കും ഇരച്ചുകയറിയ വെളളം നോക്കിനില്‍ക്കാന്‍ മാത്രമേ കച്ചവടക്കാര്‍ക്ക് കഴിഞ്ഞുളളു. പലര്‍ക്കും ഇന്നലെയുണ്ടായ ഒറ്റ സംഭവത്തിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.

മഴ പെയ്യുമ്പോള്‍ സംരക്ഷണഭിത്തി ഇല്ലെങ്കില്‍ വെളളം കടകളിലേക്ക് ഇരച്ചുകയറുമെന്ന് കച്ചവടക്കാര്‍ നേരത്തെ കോര്‍പ്പറേഷനെ അറിയിച്ചിരുന്നു. വ്യാപാര വ്യവസായ സമിതിയും കോര്‍പ്പറേഷനെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. അതേസമയം തനിക്ക് പരാതി ലഭിച്ചിട്ടില്ല എന്ന് മേയര്‍ പറഞ്ഞു. കടകളില്‍ വെളളം കയറിയതോടെ താല്‍ക്കാലികമായി പ്രദേശത്ത് മണല്‍ ചാക്ക് അടുക്കിയിരിക്കുകയാണ് നിലവിൽ.