ഇനി ആനവണ്ടിയിൽ ഉലകം ചുറ്റാം…! ട്രെയിൻ, വിമാനം, കപ്പല്‍ എന്നിവ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര ടൂര്‍ പാക്കേജുകള്‍ അവതരിപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി; ലക്ഷദ്വീപിലേക്കുള്ള പ്രത്യേക യാത്രാ പാക്കേജുകള്‍ ഉടൻ ആരംഭിക്കും

തിരുവനന്തപുരം: ബസുകളിലെ വിനോദയാത്രകളുടെ വിജയത്തിന് പിന്നാലെ ട്രെയിൻ, വിമാനം, കപ്പല്‍ എന്നിവ ഉള്‍പ്പെടുത്തി പുതിയ ടൂർ പാക്കേജുകള്‍ അവതരിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി.

2021-ല്‍ ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതിയിലൂടെ ഓരോ വർഷവും വരുമാനം വർധിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിനകത്തും വിദേശത്തുമായി ബജറ്റ് ടൂറിസം പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനം.

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പാക്കിയതോടെ സാധാരണ സർവീസുകളില്‍ ഉണ്ടാകുന്ന വരുമാന കുറവിന് പരിഹാരമായാണ് ടൂർ പാക്കേജുകളെ കെ.എസ്.ആർ.ടി.സി കൂടുതല്‍ പ്രാധാന്യത്തോടെ കാണുന്നത്. ലക്ഷദ്വീപിലേക്കുള്ള പ്രത്യേക യാത്രാ പാക്കേജുകള്‍ ഉടൻ ആരംഭിക്കും.

കപ്പല്‍ മാർഗവും വിമാന മാർഗവും ഉള്‍പ്പെടുന്ന പാക്കേജുകളായിരിക്കും ഇത്. ജൂണ്‍ മുതല്‍ തമിഴ്നാട്, ഹൈദരാബാദ് യാത്രകളും തുടങ്ങും.

തുടർന്ന് കശ്മീർ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യൻ വിനോദയാത്രകളും പരിഗണനയിലുണ്ട്. ഈ വർഷം തന്നെ അഖിലേന്ത്യാ ടൂർ പാക്കേജ് നടപ്പാക്കാനാണ് നീക്കം.

ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കഴിഞ്ഞ വർഷം കെ.എസ്.ആർ.ടി.സി. നേടിയത് 42 കോടി രൂപയാണ്. ഈ വർഷം മേയ് 17 വരെ മാത്രം 23 കോടി രൂപ വരുമാനമായി ലഭിച്ചു.

കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 16 കോടി രൂപ മാത്രമായിരുന്നു ലഭിച്ചത്. ഗോവ, ഗവി, മൂന്നാർ, വയനാട്, കൊച്ചി കപ്പല്‍ശാല തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള യാത്രകളാണ് വരുമാന വർധനവില്‍ പ്രധാന പങ്കുവഹിച്ചത്.