താനൂരിലെ കനത്ത പരാജയത്തിന് പിന്നാലെ എ വിജയരാഘവനെതിരെ വിമർശനം; പാർട്ടി തകർച്ചയിലേക്ക് കൂപ്പുകുത്തിയത് നേതൃത്വത്തിന്റെ കഴിവുകേടെന്ന് ആരോപണം

താനൂരിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ കടുത്ത വിമര്‍ശനം. പണാധിപത്യമാണ് പരാജയത്തിന് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നു. ഇനിയും പാര്‍ട്ടിയെ ഇല്ലാതാക്കരുത്. രാവും പകലും പാര്‍ട്ടിക്കുവേണ്ടി പോസ്റ്ററൊട്ടിച്ചും ജയ് വിളിച്ചും നടക്കുന്ന സഖാക്കളുടെ നിലവാരമെങ്കിലും കാണിക്കണമെന്നും വിമര്‍ശനം ഉയര്‍ന്നു. യുവധാര താനാളൂര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. താനൂരിലെ പാര്‍ട്ടി നേതൃത്വത്തിനെതിരെയും വിമര്‍ശനമുണ്ട്. താനൂര്‍ പാര്‍ട്ടി നേതാക്കളുടെ സ്വത്ത് അല്ല, താനൂരിലെ കൂറ്റന്‍ പരാജയം ഓരോ പ്രവര്‍ത്തകന്റെയും മുഖത്തേറ്റ അടിയാണ്. മികച്ച പാര്‍ട്ടി സംവിധാനം ഉണ്ടായിട്ടും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത് നേതൃത്വത്തിന്റെ കഴിവുകേടാണ് എന്നാണ് വിമർശനം.

പാര്‍ട്ടിയുടെ താഴെത്തട്ടില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്കും സംസ്ഥാന കമ്മിറ്റിയിലേക്കും പോയ കത്തുകളും മുന്നറിയിപ്പുകളും ആര്‍ക്ക് വേണ്ടി ചവറ്റുകുട്ടയില്‍ എറിഞ്ഞുവെന്ന് പറയണം. താഴെത്തട്ടിലെ സഖാക്കള്‍ കണ്ട അപകടം മുകളിലിരിക്കുന്നവര്‍ കാണാതെ പോയത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്നും ഈ അവഗണനയ്ക്ക് മറുപടി പറയേണ്ടി വരുമെന്നും കുറിപ്പില്‍ പരാമര്‍ശിക്കുന്നു. പത്തുവര്‍ഷം മണ്ഡലം ഭരിച്ചിട്ടും വേരോട്ടമുള്ള പാര്‍ട്ടി സംവിധാനം ഉണ്ടായിട്ടും 2001 ന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നമ്മള്‍ കൂപ്പുകുത്തിയത് നേതൃത്വത്തിന്റെ കഴിവുകേട് കൊണ്ടു മാത്രമാണെന്നാണ് വിമര്‍ശനം.