സമയവും സ്ഥലവും കുറിച്ചു; തമിഴകം ഒന്നടങ്കം വിസിലടിക്കും; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും.

നാളെ 11 മണിക്ക് നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക.
തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ 4 നാള്‍ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ചാണ് തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായത്.

108 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്ന ടി വി കെയുടെ ‘കൈ’ പിടിച്ചെത്തിയ കോണ്‍ഗ്രസിന് പിന്നാലെ ഇന്ന് വിസിലടിച്ച്‌ ഇടത് പാർട്ടികളും വി സി കെയും ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ജനനായകനായി വിജയ് മാറുന്നത്. കോണ്‍ഗ്രസിന്‍റെ 5, ഇടതുപാർട്ടികളുടെ 4, വി സി കെയുടെ 1, എം എല്‍ എ മാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് കേവല ഭൂരിപക്ഷമായ 118 ടി വി കെയ്ക്ക് സ്വന്തമായത്.

ഇതിന് പിന്നാലെയാണ് ലീഗും പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ 120 ലേക്ക് എം എല്‍ എമാരുടെ അംഗബലം ഉയർന്നു. ഉപാധികളില്ലാത്ത പിന്തുണയാണ് സി പി എമ്മും സി പി ഐയും പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ ബി ജെ പി, ഗവർണറെ ഇറക്കി ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഇടത് പാർട്ടികള്‍ പിന്തുണ കത്ത് കൈമാറിയത്. വിജയ് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാടിലാണ് സി പി എമ്മും സി പി ഐയും.

അതേസമയം വി സി കെ മന്ത്രിസഭയുടെ ഭാഗമാകും. വി സി കെ നേതാവ് തിരുമാവളവൻ മന്ത്രി യാകുമെന്ന് ഉറപ്പായിട്ടുണ്ട്. ലീഗ് മന്ത്രിസഭയില്‍ ചേരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കോണ്‍ഗ്രസ് ചേർന്നാല്‍ ചേരുമെന്ന നിലപാടിലാണ് ലീഗെന്നാണ് സൂചന.