കണ്ണൂരിൽ അമ്മയെ മകൻ കൊലപ്പെടുത്തിയ സംഭവം; ക്രിസ്റ്റി ആദ്യം വിളിച്ചത് സഹോദരിയെ, കീഴടങ്ങിയത് കൊലപ്പെടുത്തിയ കത്തിയുമായി

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ക്രിസ്റ്റി ആദ്യം വിളിച്ചത് കോഴിക്കോട്ടുള്ള സഹോദരിയെ. സഹോദരി പറഞ്ഞതനുസരിച്ച് വീട്ടിലെത്തിയ ബന്ധുക്കളാണ് ഗീതമ്മ രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. മണത്തണയ്ക്ക് സമീപം അയോത്തുംചാലില്‍ നിര്‍മിക്കുന്ന റിസോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പിതാവ് തങ്കച്ചന്‍ പുറത്തായിരുന്നു. തങ്കച്ചന്‍ തിരിച്ചുവരുന്നതിനായി ക്രിസ്റ്റി കാത്തിരുന്നെന്നാണ് സൂചന. ഗീതമ്മയും ക്രിസ്റ്റിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ കിടപ്പുമുറിയില്‍ വെച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയായിരുന്നു. ക്രിസ്റ്റി ഗീതമ്മയെ കൊലപ്പെടുത്തുന്ന സമയത്ത് തങ്കച്ചന്റെ മാതാവ് ഏലിക്കുട്ടിയും വീട്ടിലുണ്ടായിരുന്നു.

തൊണ്ണൂറ് വയസ് പ്രായമുള്ള ഏലിക്കുട്ടിയെ അവരുടെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ഗീതമ്മയുമായി വഴക്കുണ്ടാക്കിയത്. സംഭവമറിഞ്ഞ ക്രിസ്റ്റിയുടെ പിതാവ് തങ്കച്ചന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ബന്ധുവീട്ടിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി(25) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. അമ്മ ഗീതമ്മ (50)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്.

ഗീതമ്മയെ ആക്രമിക്കാൻ ഉപയോഗിച്ച കത്തിയുമായാണ് ക്രിസ്റ്റി പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷനിൽ ശാന്തനായാണ് ക്രിസ്റ്റി പെരുമാറിയത്. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുവെന്ന് തോന്നിപ്പിക്കും വിധമായിരുന്നു സംസാരം.ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥി ആയിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. കുറച്ചുകാലം വിദേശത്തായിരുന്നു. എന്നാൽ അവിടെ നിന്ന് മടങ്ങിവന്ന ശേഷം വീണ്ടും പലയിടങ്ങളിൽ ചുറ്റിനടന്നതായാണ് നാട്ടുകാർ പറയുന്നത്.