കുത്തനെ ഉയര്‍ന്ന് വൈദ്യുതി ഉപഭോഗം; സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു; അവശേഷിക്കുന്നത് സംഭരണശേഷിയുടെ 34 ശതമാനം ജലം മാത്രം; കഴിഞ്ഞ വർഷത്തേക്കാൾ 11 ശതമാനത്തിന്റെ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതോടെ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു.

സംസ്ഥാനത്തെ ഡാമുകളില്‍ ഇനി അവശേഷിക്കുന്നത് ആകെ സംഭരണശേഷിയുടെ 34 ശതമാനം ജലം മാത്രം. കഴിഞ്ഞവർഷം ഇതേസമയം ഉണ്ടായിരുന്നതിനേക്കാള്‍ 11 ശതമാനത്തിന്റെ കുറവാണ് ജലനിരപ്പില്‍ അനുഭവപ്പെടുന്നത്.

നിലവിലെ സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ് കണക്കുകള്‍. 2025ല്‍ കെഎസ്‌ഇബി നിയന്ത്രണത്തിലുള്ള ഡാമുകളില്‍ ആകെ സംഭരണശേഷിയുടെ 43% ജലശേഖരം ഉണ്ടായിരുന്നു. അതായത് 4140.25 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള കരുതല്‍.

എന്നാല്‍ 2026-ലേക്ക് എത്തുമ്പോള്‍ ഇത് 34 ശതമാനമായി കുറഞ്ഞു. ഉല്‍പ്പാദനശേഷി 1772.80 ദശലക്ഷം യൂണിറ്റായി ചുരുങ്ങിയിരിക്കുന്നു.

സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി ആർച്ച്‌ ഡാമിൻ്റെ സ്ഥിതിയും വിഭിന്നമല്ല. ആകെ സംഭരണശേഷിയുടെ 36 ശതമാനമാണ് നിലവിലെ ജലനിരപ്പ്. ഇത് കഴിഞ്ഞവർഷം 43% ആയിരുന്നു.

സംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാൻ ആകും. എന്നാല്‍ പീക് ടൈമിലെ റെക്കോർഡുകള്‍ തകർക്കുന്ന വൈദ്യുതി ഉപഭോഗമാണ് കെഎസ്‌ഇബിയെ വലക്കുന്നത്. വേനല്‍ മഴ മാറി നിന്നാല്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഇനിയും താഴ്ന്നേക്കും.