കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിന് പിന്നില്‍ വനിതാ സംവരണമല്ല ഉദ്ദേശമെന്ന് എന്‍കെ പ്രേമചന്ദ്രന് എംപി. മണ്ഡല പുനര്‍നിര്‍ണയമാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയം കേരളത്തെ പോലുള്ള സംസ്ഥാനങ്ങളെ ബാധിക്കുമെന്നും പ്രേമചന്ദ്രന് എംപി പറഞ്ഞു. ‘ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍, ജനസംഖ്യ കൂടിയ ഇടങ്ങളിൽ കൂടുതല്‍ സീറ്റ് കിട്ടുമ്പോൾ കേന്ദ്ര സര്‍ക്കാരിന്റെ കുടുംബാസൂത്രണ പദ്ധതി കൃത്യമായി നടപ്പാക്കിയ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നാമമാത്രമായ വര്‍ധനവായിരിക്കും വരാന്‍ പോകുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 60 സീറ്റുകളുടെ വര്ധനവുണ്ടാകുമ്പോള് 200ഓളം സീറ്റുകളുടെ വര്‍ധനവുകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമുണ്ടാകുന്നുമെന്നും മണ്ഡല പുനര്‍നിര്‍ണയത്തെ കുറിച്ച് പ്രേമചന്ദ്രന് എംപി പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് രാജ്യം ഭരിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പൂര്‍ണമായി ഒറ്റപ്പെടുത്താന്‍ കഴിയുന്ന നിയമനിര്‍മാണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കുന്നത് എന്നത് കൊണ്ടാണ് മണ്ഡല പുനനിര്‍ണയത്തെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വനിതാ സംവരണത്തെയല്ല എതിര്‍ക്കുന്നതെന്നും എംപി ഊന്നിപ്പറഞ്ഞു.
