തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശം പത്ത് വർഷങ്ങളാണ് കടന്നുപോയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ഏറ്റവും പരാജയപ്പെട്ട സിപിഎം മുഖ്യമന്ത്രിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
പിണറായി വിജയന്റെ രാഷ്ട്രീയ പാരമ്പര്യത്തെയും ഭരണത്തെയും കടന്നാക്രമിച്ച്രാജീവ് ചന്ദ്രശേഖർ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും ജനങ്ങൾ കടുത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ കഴിഞ്ഞ പത്ത് വർഷത്തെ ഭരണം കേരളത്തിന്റെ ചരിത്രരേഖകളിൽ രേഖപ്പെടുത്താൻ പോകുന്നത് ഒരു ‘നഷ്ടപ്പെട്ട ദശകം’ എന്ന നിലയിലായിരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ‘
എനിക്ക് അദ്ദേഹവുമായി വ്യക്തിപരമായ ബന്ധങ്ങളൊന്നുമില്ല. ഒരു മുതിർന്ന നേതാവ് എന്ന നിലയിൽ ബഹുമാനിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടോ നേട്ടങ്ങളോടോ എനിക്ക് യാതൊരു ബഹുമാനവുമില്ല.
നാടിനെ നശിപ്പിക്കുകയും സിപിഎമ്മിനെ തകർക്കുകയും ചെയ്ത മുഖ്യമന്ത്രി എന്ന നിലയിലാകും ചരിത്രം പിണറായി വിജയനെ അടയാളപ്പെടുത്തുക,’ അദ്ദേഹം വ്യക്തമാക്കി.
ഇ.കെ. നായനാരെയും വി.എസ്. അച്യുതാനന്ദനെയും പോലുള്ള മുൻ സിപിഎം മുഖ്യമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോൾ പിണറായി വിജയൻ ഏറ്റവും പിന്നിലാണെന്നും, കേരളത്തിന്റെ വികസനത്തെ അദ്ദേഹം പിന്നോട്ടടിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
സിപിഎം ഐഡിയോളജി എത്രത്തോളം കഴിവില്ലാത്തതാണെന്ന് പത്ത് വർഷം കൊണ്ട് ജനങ്ങൾക്ക് മുന്നിൽ തെളിയിക്കാൻ പിണറായി വിജയന് സാധിച്ചു എന്നത് മാത്രമാണ് ഈ ഭരണത്തിന്റെ ഏക ഗുണമെന്നും അദ്ദേഹം പരിഹസിച്ചു.
