എയർ ഇന്ത്യയ്ക്ക് പിന്നാലെ സുപ്രധാന നീക്കവുമായി മറ്റ് വിമാനക്കമ്പനികൾ; പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ധന സർചാർജ് പരിഗണനയിൽ

പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ധന വില കുതിച്ചുയർന്നതോടെ ഇന്ത്യയിലെ വിമാനക്കമ്പനികൾ ഇന്ധന സർച്ചാർജ് ഏർപ്പെടുത്താൻ ആലോചിക്കുന്നു. ഇതിലൂടെ വിമാന ടിക്കറ്റ് നിരക്കുകളിൽ കുത്തനെയുള്ള വർധനവുണ്ടാകും. എയർ ഇന്ത്യയ്ക്ക് പിന്നാലെ ഇൻഡിഗോ, സ്പൈസ് ജെറ്റ്, ആകാശ എയർ തുടങ്ങിയ കമ്പനികളും ഇന്ധന സർചാർജ് ഏർപ്പെടുത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ആഗോള എണ്ണ വിതരണത്തെ പ്രതിസന്ധിയിലാക്കിയതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടുണ്ട്. ഇതാണ് വിമാനക്കമ്പനികളെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് വിവരം.

എയർ ഇന്ത്യ ഇതിനോടകം തന്നെ നിരക്ക് വർദ്ധനയുടെ സൂചന നൽകിക്കഴിഞ്ഞു. വിപണിയിലെ മറ്റ് മുൻനിര കമ്പനികളായ ഇൻഡിഗോയും സ്പൈസ് ജെറ്റും ഇന്ധന സർചാർജ് ഏർപ്പെടുത്തി തങ്ങളുടെ ചെലവ് കുറയ്ക്കാനാണ് ശ്രമിക്കുന്നത്. ഇന്ധന സർചാർജ് നടപ്പിലാക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്കിൽ നേരിട്ടുള്ള വർദ്ധനവുണ്ടാകും. അവധിക്കാല യാത്രകളും ബിസിനസ്സ് യാത്രകളും ആസൂത്രണം ചെയ്യുന്നവരെ ഇത് കാര്യമായി ബാധിക്കും. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ വിമാനക്കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കും.