നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ സഹോദരനടക്കം 3 സാക്ഷികള്‍ മൊഴിമാറ്റി

പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ മൊഴി മാറ്റി 3 സാക്ഷികള്‍.

കേസിലെ പ്രതി ചെന്താമരയുടെ സഹോദരൻ, സഹോദരന്റെ ഭാര്യ, അയല്‍വാസി എന്നിവർ പോലീസിന് നല്‍കിയ മൊഴിയാണ് കോടതിയില്‍ മാറ്റി പറഞ്ഞത്. കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന മൊഴി ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ കോടതിയില്‍ നിഷേധിച്ചു.

കൂടാതെ രാധാകൃഷ്ണന്റെ ഭാര്യ രമയും അയല്‍വാസി പൊന്നുകുട്ടിയും പോലീസിന് നല്‍കിയ മൊഴികളില്‍ ചിലത് കോടതിയില്‍ നിഷേധിച്ചു. മൂന്നു പേരെയും കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു.

2025 ജനുവരി 27നാണ് ചെന്താമര പോത്തുണ്ടി ബോയെൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ നെന്മാറ സജിതാ വധകേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻ്റ് സെഷൻസ് കോടതിയിലാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ തുടരുന്നത്.