വീണ്ടും അവയവദാനം; കിളിമാനൂർ സ്വദേശി ജിജിൻ ഇനി 5 പേർക്ക് പുതുജീവിതമേകും

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്യും. കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാറ്റിക് ഗ്രന്ഥി, കോര്‍ണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് ഇന്നലെയോടെയായിരുന്നു ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ക്ലര്‍ക്ക് ആയി ജോലി ചെയ്യുകയായിരുന്നു ജിജിന്‍. ജിജിനും സുഹൃത്തും കഴിഞ്ഞ ദിവസം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പിന്നില്‍ കാര്‍ വന്നിടിച്ചാണ് അപകടമുണ്ടായത്. കല്ലമ്പലത്തിന് സമീപം തോട്ടയ്ക്കാട് വച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജിജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ജിജിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. ഒരു വൃക്കയും നേത്രപടലങ്ങളും നല്‍കാനുള്ള സ്വീകര്‍ത്താക്കളെ നിലവില്‍ ലഭ്യമായിട്ടുണ്ട്. മൃതസഞ്ജീവനി വഴി മറ്റ് അവയവങ്ങളും നല്‍കുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.