സി ജെ റോയിയുടെ മരണം; കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കിയത് അഞ്ച് പേജുള്ള പരാതി; അന്വേഷണം കര്‍ണാടക സിഐഡിക്ക് കൈമാറി; കുറ്റമറ്റ അന്വേഷണത്തിന് സർക്കാർ നിർദേശം

ബംഗളൂരു: ആദായനികുതി റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് സ്വയം വെടിവെച്ച്‌ മരിച്ച സംഭവത്തില്‍ അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടക്കം വിപുലമായ പരിശോധന വേണ്ടിവരും എന്നതിനാല്‍ ആണിത്. ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായെന്ന കുടുംബത്തിന്‍റെ പരാതി വിശദമായി അന്വേഷിക്കും.

കുറ്റമറ്റ അന്വേഷണത്തിനാണ് സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.

അഞ്ച് പേജുള്ള പരാതിയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് നല്‍കിയത്. ഡിജെ റോയ് ഓഫീസില്‍ എത്തിയത് തനിക്കൊപ്പം എന്ന് ടി ജെ ജോസഫ് പറയുന്നു.

ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ സ്വന്തം മുറിയിലേക്ക് പോയി. വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട ശേഷമാണ് സ്വയം വെടിയുതിർത്തത്. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് റോയ് നിർദ്ദേശം നല്‍കിയിരുന്നുവെന്നും പരാതില്‍ പറയുന്നുണ്ട്.