ജനനായകൻ തിയേറ്ററിലെത്താൻ ഇനിയും വൈകും; സെൻസർ സർട്ടിഫിക്കറ്റ് കേസ് സിംഗിൾ ബെഞ്ചിന് വിട്ടു

ദളപതി വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ തിയേറ്ററുകളിലെത്താൻ ഇനിയും വൈകും.
സിബിഎഫ്‌സി സർട്ടിഫിക്കറ്റ് കേസ് മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിന് വിട്ടു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. ജനനായകന് അനുകൂലമായ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കുകയും ചെയ്തു. സിബിഎഫ്സിയ്ക്ക് കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാൻ സമയം നൽകണമെന്ന് ഹൈക്കോടതി നിർ‌ദേശിച്ചു. സിബിഎഫ്സിയ്ക്ക് കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാൻ നേരത്തെ സിം​ഗിൾ ബെഞ്ച് അനുവദിച്ചിരുന്നില്ലെന്ന് സെൻസർ ബോർഡ് വാദിച്ചു. ഡിവിഷൻ ബെഞ്ച് ഇക്കാര്യം നേരത്തെ അം​ഗീകരിച്ചിരുന്നു. സെൻസർ സർട്ടിഫിക്കറ്റ് വേ​ഗത്തിൽ നൽകണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഇത് റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സിബിഎഫ്സിയ്ക്ക് കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാൻ സമയം നൽകി കൃത്യമായി വാദം കേൾക്കമെന്നാണ് ഡിവിഷൻ‌ ബെഞ്ചിന്റെ ഉത്തരവ്.

ജനുവരി 9നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. ഇതിന് പിന്നാലെയായിരുന്നു സിനിമ കോടതി കയറുന്നത്. ആദ്യം കേസ് പരിഗണിച്ച സിംഗിൾ ബെഞ്ചിലേക്ക് തന്നെയാണ് കേസ് വീണ്ടും എത്തുന്നത്. വളരെ വേ​ഗത്തിൽ കേസ് പരി​ഗണിക്കാനാണ് ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. എന്നാൽ കേസിൽ ആദ്യം മുതൽ വാദം കേൾക്കേണ്ടതിനാൽ ചിത്രത്തിന്റെ റിലീസ് ഇനിയും നീളാനാണ് സാധ്യത കൂടുതൽ.