ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പശ്ചിമ ബംഗാളിലെ മാൾഡ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹൌറയ്ക്കും ഗുവാഹത്തിക്കും ഇടയിലെ ട്രെയിൻ സർവീസിനാണ് മാൾഡ സ്റ്റേഷനിൽ പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയത്. വികസിത് ഭാരതത്തിലെ ട്രെയിനുകൾ എങ്ങനെയായിരിക്കുമെന്ന് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിലൂടെ എല്ലാവർക്കും വ്യക്തമാകുമെന്ന് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് മോദി പറഞ്ഞു. ഇന്ത്യയിലെ ട്രെയിനുകൾ ആധുനികം മാത്രമല്ല ആത്മനിർഭർ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനൊപ്പം ബംഗാളിൽ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും അനുവദിച്ചത് പ്രധാനമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി.
റെയിൽവേ യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്റെ ആദ്യ റൂട്ടിനാണ് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയത്. ഗുവാഹത്തി – കൊൽക്കത്ത റൂട്ടിലൂടെയാണ് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ചീറിപ്പായുക. ദീർഘദൂര യാത്രക്കാർക്കും രാത്രിയാത്ര ഇഷ്ടപ്പെടുന്നവർക്കും ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുന്നതാണ് ഈ പുതിയ ട്രെയിൻ. ആകെ യാത്രാശേഷി 823 ആണെന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്. രാജധാനി എക്സ്പ്രസിനേക്കാൾ വേഗതയും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ആർ എ സി, വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ഉണ്ടാകില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കൺഫോം ടിക്കറ്റുകൾ മാത്രമേ നൽകൂ. സീറ്റുകൾ ഒഴിവില്ലെങ്കിൽ ടിക്കറ്റ് ഇഷ്യൂ ചെയ്യില്ല. രാജധാനി എക്സ്പ്രസിനേക്കാൾ അൽപ്പം ഉയർന്ന നിരക്കാണ് വന്ദേഭാരത് സ്ലീപ്പറിന്.
