മധുര: സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് കെെക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹെെക്കോടതി.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊലീസുകാരനായ പ്രതിയുടെ ഭാര്യ നല്‍കിയ അപ്പീല്‍ തള്ളിയാണ് കോടതിയുടെ വിചിത്ര നിരീക്ഷണം. അഴിമതിയുടെ തുടക്കം വീടുകളില്‍ നിന്നാണെന്നും വീട്ടിലുള്ളവർ അഴിമതിയില്‍ പങ്കാളികളായാല്‍ ഇതിന് അന്ത്യമുണ്ടാകില്ലെന്നും ജസ്റ്റിസ് കെ കെ രാമകൃഷ്ണൻ പറഞ്ഞു.
2017ലാണ് ശക്തിവേല്‍ എന്ന പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യുന്നത്. എന്നാല്‍ വിചാരണയ്ക്കിടെ ശക്തിവേല്‍ മരിച്ചു. തുടർന്ന് ഭാര്യ ദേവനായകിയെ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
തിരുച്ചിറപ്പള്ളിയിലെ സ്പെഷ്യല്‍ കോടതി ഇവർക്ക് ഒരു വർഷം തടവുശിക്ഷയും വിധിച്ചിരുന്നു. സ്പെഷ്യല്‍ കോടതിയുടെ വിധിയില്‍ അപ്പീലുമായാണ് ഇവർ ഹെെക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഭർത്താവിനെ കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കേണ്ടത് ഭാര്യയുടെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടി കോടതി അപ്പീല്‍ തള്ളുകയായിരുന്നു.
