ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത രോഗികള്‍ മരിച്ച സംഭവത്തില്‍ ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കുടുംബം.
മരിച്ച രാമചന്ദ്രന് ഡയാലിസിസ് ചെയ്യുന്നതിന് മുൻപ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഡയാലിസിസ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ വിറയല്‍ ഉണ്ടായി രക്തം ഛർദിച്ചുവെന്നും അവർ പറഞ്ഞു.
‘ആശുപത്രിയില്‍ നിന്ന് വേണ്ട പരിഗണന ലഭിച്ചില്ല. ഗുരുതരാവസ്ഥയിലായിട്ടും മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്തത് വൈകിട്ട് ഞങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ്. പക്ഷേ, വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ ഐസിയു ഒഴിവില്ലായിരുന്നു. തുടർന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് പോയത്.
ഇത്രയും ഗുരുതരാവസ്ഥയിലായ ഒരാളെ ഹരിപ്പാട് നിന്ന് വണ്ടാനത്തേക്ക് റഫർ ചെയ്തത് ഐസിയു ഒഴിവുണ്ടോ എന്നുപോലും നോക്കാതെയാണ്.
ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ വിഷയം അറിയില്ലെന്നായിരുന്നു പ്രതികരണം. ആരോഗ്യമന്ത്രി ഒന്നും അറിയുന്നില്ല. വർഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സർക്കാർ ആശുപത്രികളില്‍ ഒന്ന് സന്ദർശനം നടത്തണം. മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല. ‘ – രാമചന്ദ്രന്റെ ബന്ധുക്കള്‍ പറഞ്ഞു.
