ഡബിള്‍ എൻജിൻ സര്‍ക്കാരിലും,പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലും ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അശ്വിനി വൈഷ്ണവ്.

 

മധ്യപ്രദേശ്:  ബി .ജെ.പിയുടേത് മികച്ച വിജയമാണിതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.  ‘ബി.ജെ.പി സര്‍ക്കാര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു, ഡബിള്‍ എഞ്ചിൻ സര്‍ക്കാരിലും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രകടനത്തിലും ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്.

എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു’.. അശ്വിനി വൈഷ്ണവ് പറഞ്ഞു. മധ്യപ്രദേശിലെ ബി.ജെ.പിയുടെ മിന്നുന്ന വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചു. 230 സീറ്റുകളില്‍ 156 സീറ്റുകളിലാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്. വെറും 71 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്. മോദിയുടെ പൊതു റാലികള്‍ ജനങ്ങളുടെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് ചൗഹാന്‍ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ ഹൃദയത്തില്‍ മധ്യപ്രദേശ് ഉണ്ടെന്നും മധ്യപ്രദേശിന്‍റെ ഹൃദയത്തില്‍ പ്രധാനമന്ത്രിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.”പ്രധാനമന്ത്രി മോദി ഇവിടെ പൊതു റാലികള്‍ നടത്തി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു, അത് ജനങ്ങളുടെ ഹൃദയത്തെ സ്പര്‍ശിച്ചു.അതിന്‍റെ ഫലമാണ് തെരഞ്ഞെടുപ്പിലെ ട്രന്‍ഡ്. കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതികള്‍ കൃത്യമായി നടപ്പാക്കിയ ഇരട്ട എൻജിൻ സര്‍ക്കാര്‍ ഇവിടെ രൂപീകരിച്ച പദ്ധതികളും ജനഹൃദയങ്ങളെ സ്പര്‍ശിച്ചു.മധ്യപ്രദേശ് ഒരു കുടുംബമായി.

ഞങ്ങളോടുള്ള ജനങ്ങളുടെ സ്നേഹം എല്ലായിടത്തും ദൃശ്യമായതിനാല്‍ ബിജെപിക്ക് സുഖകരവും വൻഭൂരിപക്ഷവും ലഭിക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു”. ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപിക്ക് വ്യക്തമായ വിജയം പ്രവചിച്ചിട്ടും ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. 230 അംഗ നിയമസഭയില്‍ 140 മുതല്‍ 162 വരെ സീറ്റുകള്‍ നേടി ബിജെപി മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്തുമെന്നായിരുന്നു ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍.