കോട്ടയം: തിരുവാതുക്കൽ ദമ്പതി കൊലക്കേസ് പ്രതി അസം സ്വദേശി അമിത് ഉറാങ്ങിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോട്ടയം മജിസ്ട്രേട്ട് കോടതിയൽ അപേക്ഷ നൽകി. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
അമിത് ഉറാങ് സംഭവം നടന്ന ദിവസവും അതിനും മുൻപും സഞ്ചരിച്ച സ്ഥലങ്ങളും ബന്ധം പുലർത്തിയവരെയും കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യണം. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.
അതേസമയം, ഇരട്ടക്കൊലക്കേസ് പ്രതി അമിത്തിൻ്റെ പെൺസുഹൃത്തുമായി പൊലീസ് ആശയവിനിമയം നടത്തി.
ഇവർ അസമിലാണ്. എട്ടാം മാസം ഗർഭം അലസിയതും യഥാസമയം ചികിത്സ നൽകാൻ കഴിയാതിരുന്നതും അമിത്തിനെ വല്ലാത്ത മാനസികാവസ്ഥയിൽ എത്തിച്ചിരുന്നതായി ഇവർ പൊലീസിനു മൊഴി നൽകി.
മാള പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന അമിത്തിൻ്റെ സഹോദരൻ ഗുണ്ടുവിനു സംഭവവുമായി ബന്ധമില്ലെന്നാണു പൊലീസിൻ്റെ കണ്ടെത്തൽ. കൊല നടത്തുന്നതിനു മുൻപ് അമിത് ജോലി ചെയ്ത കുമളിയിലെ തട്ടുകട പൊലീസ് കണ്ടെത്തി.
