പഴുപ്പ് നിറയെ ഉണ്ടായിരുന്നു; മുറിവില്‍ പുഴു കയറി തുടങ്ങി; ആന മയങ്ങി വീണത് ഗുണം ചെയ്തു; സ്പോട്ടില്‍ വച്ച്‌ തന്നെ ചികിത്സ നല്‍കി; അതിരപ്പള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച്‌ ഡോക്ടര്‍

തൃശ്ശൂർ: അതിരപ്പള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച്‌ ഡോ. അരുണ്‍ സക്കറിയ.

കാട്ടാനയ്ക്ക് ചികിത്സ നല്‍കുന്ന ദൗത്യം പൂർണ വിജയമെന്ന് ഇതുവരെ പറയാനായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു അടിയോളം ആഴത്തിലുള്ളതാണ് ആനയുടെ തലയില്‍ കണ്ടെത്തിയ മുറിവെന്നും ആന ആരോഗ്യവാനായാല്‍ മാത്രമേ ദൗത്യം വിജയകരമാകുവെന്നും ഡോ. അരുണ്‍ സക്കറിയ കൂട്ടിച്ചേർത്തു.

ഒന്നരമാസത്തോളം തുടർച്ചയായി ചികിത്സ നല്‍കേണ്ടിവരുമെന്നും. പ്രത്യേക മെഡിക്കല്‍ സംഘം ആനയ്ക്ക് നല്‍കേണ്ട ചികിത്സയെക്കുറിച്ച്‌ മാർഗരേഖ ഉണ്ടാക്കും.

ആന മയക്കം വിട്ട് തുടങ്ങിയിട്ടുണ്ട്. നിലവില്‍ ശാന്തനായാണ് കാണുന്നത്. ആദ്യം ആനയ്ക്ക് നല്‍കിയ ചികിത്സ ഫലം കണ്ടിരുന്നു. പുഴു കയറിയാണ് വീണ്ടും ഇൻഫക്ഷൻ ആയത്.

ആന മയങ്ങി വീണത് ഗുണം ചെയ്തു. സ്പോട്ടില്‍ വച്ച്‌ തന്നെ ചികിത്സ നല്‍കാനായി. പഴുപ്പ് പൂർണമായും നീക്കം ചെയ്തു. കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണെന്നും കഴിഞ്ഞ വർഷം മാത്രം ഏറ്റുമുട്ടലില്‍ ചരിഞ്ഞത് 12 ആനകളാണെന്നും ഡോക്ടർ പറയുന്നു.