ക്ഷേമ പെൻഷൻ 200 രൂപയെങ്കിലും കൂട്ടിയേക്കും; പിഴത്തുകകള്‍ വര്‍ദ്ധിപ്പിച്ചേക്കും; ബഡ്‌ജറ്റിലെ നിര്‍ണായ പ്രഖ്യാപനങ്ങള്‍ എന്തെല്ലാം? രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റ് ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റ് ഇന്ന്.

ഒൻപത് മണിക്ക് ധനമന്ത്രി കെ എൻ ബാലഗോപാല്‍ നിയമസഭയില്‍ ബഡ്ജറ്റ് അവതരിപ്പിക്കും.
കെ എൻ ബാലഗോപാലിന്റെ അഞ്ചാമത്തെ ബഡ്ജറ്റാണിത്.

ഈ വർഷം അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബഡ്ജറ്റ് ജനപ്രിയമാകാനാണ് സാദ്ധ്യത. ക്ഷേമ പെൻഷനില്‍ 200 രൂപയുടെയെങ്കിലും വർദ്ധന പ്രതീക്ഷിക്കുന്നു.

നിലവില്‍ 1600 രൂപയാണ് ക്ഷേമ പെൻഷൻ. ഇതിനായി ഒരു മാസത്തേക്ക് 900 കോടി രൂപ ആവശ്യമുണ്ട്. 2021ല്‍ ക്ഷേമ പെൻഷൻ 100 രൂപ കൂട്ടിയിരുന്നു.

മെഡിസെപ് പുന:സംഘടന, സർക്കാർ ജീവനക്കാർക്ക് ഡി എ കുടിശിക, അടുത്ത ശമ്പളകമ്മിഷൻ എന്നിവയിലും പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് സി പി ഐയുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏകീകൃത പെൻഷൻ കൊണ്ടുവരുമെന്ന് കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. കേന്ദ്രം പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പങ്കാളിത്ത പെൻഷനില്‍ നിന്ന് പിൻമാറുമെന്ന സൂചനയെങ്കിലും ബഡ്ജറ്റിലുണ്ടായേക്കും.