ഇന്ധനം തീരുന്നു, വൈദ്യുതിയില്ല; ഹമാസിനോട് ചോദിക്കൂവെന്ന് ഇസ്രയേല്‍; ആശുപത്രികള്‍ മോര്‍ച്ചറികളാകുമെന്ന് റെഡ് ക്രോസ്

ജറുസലേം: ഗാസയില്‍ ഹമാസിനെതിരായ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ മരണ സംഖ്യ കുതിച്ചുയരുകയാണ്.

ജനവാസ കേന്ദ്രങ്ങളിലേക്ക് ബോംബാക്രമണം വ്യാപിച്ചതോടെ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.

ഇതിന് പുറമേ ഇസ്രയേലിന്റെ ഉപരോധം കാരണം ഗാസയില്‍ ഇന്ധനക്ഷാമം രൂക്ഷമായി. ഇതോടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തടസം നേരിട്ടു.

ഗാസയിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച രാത്രിയോടെ നിര്‍ത്തേണ്ടിവരുമെന്നാണ് ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എ.യുടെ മുന്നറിയിപ്പ്.

‘ഇന്ധനക്ഷാമത്തിന് ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്, അല്ലാത്തപക്ഷം ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടും. ആളുകള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാകില്ല, ആശുപത്രികള്‍ അടച്ചുപൂട്ടും, ഗാസയിലേക്ക് സഹായമെത്തുന്നത് സ്വീകരിക്കാനും വിതരണം ചെയ്യാനും ഞങ്ങളുടെ ട്രക്കുകളില്‍ ഇന്ധനം ഉണ്ടാകില്ല’ – യു.എന്‍.ആര്‍.ഡബ്ല്യു.എ.യു ഡയറക്ടര്‍ ടോം വൈറ്റ് പ്രതികരിച്ചു.