കോടികള്‍ കുടിശ്ശിക; ഉടൻ തന്നില്ലെങ്കില്‍ പിൻമാറും; മുഖ്യമന്ത്രിക്ക് ആശുപത്രികളുടെ കത്ത്; കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രതിസന്ധിയില്‍

തിരുവനന്തപുരം : കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി നടത്തിപ്പ് ഗുരുതര പ്രതിസന്ധിയില്‍.

കോടിക്കണക്കിന് രൂപയുടെ കുടിശിക ഉടൻ നല്‍കിയില്ലെങ്കില്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറുമെന്ന് കാണിച്ച്‌ പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്‍റ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി.

ഒരോ കോളേജിനും 40 കോടി രൂപ വരെ സർക്കാർ നല്‍കാനുണ്ടെന്നും പത്ത് മാസമായി ഒരു പൈസ പോലും കിട്ടിയിട്ടില്ല. അഞ്ഞൂറ് കോടിയിലേറെ രൂപ തങ്ങള്‍ക്ക് കുടിശിക ഉണ്ടെന്ന് കാണിച്ച്‌ പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന‍റ് അസോസിയേഷനും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ദാരിദ്യരേഖക്ക് താഴെ കഴിയുന്ന 45 ലക്ഷം സാധാരണക്കാരാണ് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഇവരാണ് പ്രതിസന്ധിയിലായത്. സ്വകാര്യമേഖലയില്‍ നിന്നടക്കം സൗജന്യമായി വിദഗ്ദ ചികില്‍സ നല്‍കുന്ന പദ്ധതി ആരോഗ്യരംഗത്തെ അഭിമാന നേട്ടമായി ഇടതു സർക്കാർ ഉയർത്തിക്കാണിക്കുമ്പോഴും പക്ഷെ പദ്ധതി നേരിടുന്നത് ഗുരുതര പ്രതിസന്ധിയാണെന്ന് വ്യക്തമാണ്. ‘