അടൂർ ബൈക്കിൽ കഞ്ചാവ് കടത്തവെ 23 കാരൻ പോലീസിന്റെ പിടിയിൽ; ഒന്നരക്കിലോളം കഞ്ചാവ് യുവാവിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തു; രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്

അടൂർ : ഒന്നര കിലോയോളം കഞ്ചാവ് മോട്ടോര്‍ സൈക്കിളില്‍ കടത്തിക്കൊണ്ടുവരവേ യുവാവ് പോലീസിന്റെ പിടിയിലായി. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ കാഞ്ഞിരവിള പുത്തന്‍വീട്ടില്‍ ജോയി(23)യെയാണ് പഴകുളം മേട്ടുംപുറത്തുവച്ച്‌ ലോക്കല്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് സാഹസികമായി പിന്തുടര്‍ന്ന് പിടികൂടിയത്.

ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ഇലന്തൂര്‍ സ്വദേശി രഞ്ജിത്ത് രക്ഷപ്പെട്ടു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം ജില്ലയിലെ മയക്കുമരുന്നു ലോബിക്കെതിരെ സ്വീകരിച്ചുവരുന്ന നിയമനടപടിയുടെ ഭാഗമായി നടന്ന റെയ്ഡിനിടെയാണ് യുവാവ് കുടുങ്ങിയത്.

ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി വൈ.എസ്.പി ജെ. ഉമേഷ് കുമാറിന്റെയും ലോക്കല്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെയും മേല്‍നോട്ടത്തില്‍ ഡാന്‍സാഫ് സംഘവും പോലീസും സംയുക്തമായി നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്.

ബൈക്ക് ഓടിച്ച രഞ്ജിത്ത് പോലീസിനെ വെട്ടിച്ച്‌ കടന്നു. പഴകുളം മേട്ടുംപുറത്തു വാഹനപരിശോധന നടത്തിവരവേ കെ.പി റോഡിലേക്ക് യുവാക്കള്‍ ബൈക്കില്‍ കഞ്ചാവുമായി വരുന്ന രഹസ്യ വിവരം ലഭിക്കുന്നത്.