വിദേശത്ത് കൊണ്ടുപോകാമെന്ന് വാ​ഗ്ദാനം നൽകി 25 പേരില്‍ നിന്ന് 6.5 ലക്ഷം രൂപ വീതം തട്ടിയെടുത്തു; വ്യാജ വിസയെ തുടർന്ന് വിദേശത്തെത്തിയ പലരും അവിടെ ജയിലില്‍ കഴിയുന്ന അവസ്ഥ; പാലാ സ്വദേശിയുടെ പരാതിയിൽ വ്യാജ വിസ നൽകി ലക്ഷങ്ങൾ തട്ടിയ പ്രതിയെ പോലീസ് കയ്യോടെ പൊക്കി; പ്രതിയെ അറസ്റ്റ് ചെയ്തത് പാലാ എസ്.എച്ച്‌.ഒ. ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ

പാലാ: ഇടുക്കി കേന്ദ്രീകരിച്ച്‌ വിവിധ ജില്ലകളില്‍ വിസാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. തങ്കമണി സ്വദേശി കാരിക്കക്കുന്നേല്‍ റോബിൻ ജോസ്(35) ആണ് അറസ്റ്റിലായത്. ഇറ്റലിയില്‍ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് 25 പേരില്‍ നിന്ന് 6.5 ലക്ഷം രൂപ വീതം ഇയാള്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

പാലാ സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇറ്റലിയ്ക്ക് പുറപ്പെട്ട പരാതിക്കാരന് വിസാ രേഖകള്‍ വ്യാജമായതിനാല്‍ യാത്രചെയ്യാനായില്ല. തുടർന്ന് നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തത്.

വ്യാജ വിസ നല്‍കുകയും വിമാന ടിക്കറ്റ് സ്വന്തമായി എടുക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിദേശത്തെത്തിയ പലരും അവിടെ പിടിയിലാകുകയായിരുന്നു. ഇതില്‍ ചിലർ പിന്നീട് തിരിച്ചെത്തുകയും മറ്റുപലരും വിദേശത്ത് ജയിലില്‍ കഴിയുകയുമാണ്.

പാലാ എസ്.എച്ച്‌.ഒ. ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഏറ്റുമാനൂർ കോടതിയില്‍ ഹാജരാക്കി കോട്ടയം സബ് ജയിലില്‍ റിമാൻഡ് ചെയ്തു.