കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിലപാടില്‍ ഉറച്ച് പരാതിക്കാരി.
തന്നെ ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും താൻ സുരക്ഷിതയാണെന്നും ആണ് പുതിയ വീഡിയോ പുറത്തുവിട്ട് യുവതി പറയുന്നത്.
താൻ പരാതി പറയാത്തതിനാലാണ് പന്തീരാങ്കാവ് പൊലീസ് ആദ്യം കേസെടുക്കാതിരുന്നത് എന്നും യുവതി പറയുന്നു.
സമ്മര്‍ദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നും അമ്മയെ ഈ കാര്യം അറിയിച്ചിരുന്നെനും യുവതി പറയുന്നു.
തന്‍റെ ബന്ധുക്കള്‍ പലഘട്ടത്തിലും ആശയക്കുഴപ്പമുണ്ടാക്കി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞ് അഭിനയിക്കാൻ വീട്ടുകാര്‍ നിര്‍ബന്ധിച്ചു.
ചാര്‍ജര്‍ കേബിള്‍ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തന്‍റെ കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണ്. അത് മര്‍ദനമേറ്റതിന്‍റെ അല്ല.
കയ്യില്‍ ഉണ്ടായിരുന്ന പരിക്കും റിസപ്ഷൻ പാര്‍ട്ടിക്ക് ഡാന്‍സ് കളിച്ചപ്പോള്‍ ഉണ്ടായതാണ്. ഇതാണ് താൻ മര്‍ദിച്ചതാണെന്ന് കാണിച്ചുകൊടുത്തത്. അന്ന് തനിക്ക് പക്വമായ നിലപാട് എടുക്കാൻ കഴിഞ്ഞില്ല. അതില്‍ കുറ്റബോധമുണ്ടെന്നും അന്ന് രഹസ്യമൊഴി നല്‍കിയപ്പോള്‍ അച്ഛന്‍റെ സമ്മർദ്ദം കാരണം ആണ് കോടതിയോട് കള്ളം പറയേണ്ടി വന്നതെന്നും പുതിയ വീഡിയോയില്‍ യുവതി പറഞ്ഞു.
കേസില്‍ മൊഴി മാറ്റവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ വീഡിയോ ആണിപ്പോള്‍ യുവതി പുറത്തുവിട്ടിരിക്കുന്നത്.
