കാറില്‍ സ്വിമ്മിങ്ങ് പൂള്‍ ഒരുക്കിയതിൽ സഞ്ജു ടെക്കിക്കെതിരെ നടപടി, ആജീവാനന്തം ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കി ആർടിഒ

ആലപ്പുഴ: കാറില്‍ സ്വിമ്മിങ്ങ് പൂള്‍ ഒരുക്കുകയും വാഹനവുമായി പൊതുനിരത്തില്‍ ഇറങ്ങുകയും ചെയ്ത സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. എൻഫോഴ്സ് മെന്റ് ആർടിഒ ആർ രമണനാണ് ഇക്കാര്യം അറിയിച്ചത്.

തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു. ആജീവനാന്ത വിലക്കാണ് ലൈസൻസിന് ഏർപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ എൻഫോഴ്മെന്റ് ആർ.ടി.ഒ.ആണ് യുട്യൂബർ സഞ്ജു ടെക്കിക്കെതിരേ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇയാള്‍ക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉള്‍പ്പെടെ നിർദേശിച്ചിരുന്നു. കാറിനുള്ളിൽ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള സഞ്ജുവിന്‍റെ യാത്ര വിവാദമായിരുന്നു. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കി വിശദീകരണം നൽകിയത്.

അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തില്‍ സഞ്ജു ടെക്കി ആവശ്യപ്പെട്ടിരുന്നു. അതേസമയം കാനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത വ്ലോഗർ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹികസേവനം തുടരുകയാണ്.

ഇക്കഴിഞ്ഞ ജൂണ്‍ 11നാണ് സാമൂഹിക സേവനം ആരംഭിച്ചത്. 15 ദിവസത്തേക്കാണ് ഇവർക്ക് ശിക്ഷ നൽകിയിരിക്കുന്നത്. മോട്ടോർ വാഹനവകുപ്പ് ആജീവനാന്തമാണ് ലൈസൻസ് റദ്ദാക്കിയിരിക്കുന്നതെങ്കിലും സഞ്ജുവിന് കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യത അവശേഷിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കോടതിയില്‍ പോയി റദ്ദാക്കല്‍ കാലവധിയില്‍ ഇളവ് തേടാനുള്ള സാധ്യതയുണ്ട്.

നിലവിലെ നടപടി അനുസരിച്ച്‌ ലൈസൻസ് സ്ഥിരമായി റദ്ദാക്കിയിട്ടുണ്ട്. നിയമലംഘനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസമാണ് ഒരുവർഷത്തേക്ക് റദ്ദാക്കിയത്. യൂട്യൂബിൽ നാല് ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിംഗ് പൂളൊരുക്കിയത്.

കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ടർപോളിൻ കൊണ്ട് സ്വിമ്മിംഗ് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്യുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടാര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു.

എൻജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടിരുന്നു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെന്‍റ് വിഭാഗം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ മോട്ടോർ വാഹനവകുപ്പ് നടപടികളെ പരിഹസിച്ചും ലാഘവത്തോടെ എടുത്തുമായിരുന്നു സഞ്ജുവിന്റെ പ്രതികരണം. പത്ത് ലക്ഷം രൂപ മുടക്കിയാല്‍ പോലും കിട്ടാത്ത റീച്ചാണ് തന്റെ ചാനലിന് മോട്ടോർ വാഹന വകുപ്പ് നടപടിയിലൂടെ ലഭിച്ചതെന്നായിരുന്നു സഞ്ജുവിന്റെ പരിഹാസം.

സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്നാണ് ഇക്കാര്യത്തില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ പ്രതികരിച്ചത്. ഇനി ഇത്തരം പരിപാടികളുമായി റീച്ച്‌ കൂട്ടാൻ വരാത്തവിധത്തിലുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പണമുള്ളവൻ കാറില്‍ സ്വിമ്മിങ് പൂള്‍ പണിതല്ല നീന്തേണ്ടത്.

വീട്ടില്‍ സ്വിമ്മിങ് പൂള്‍ പണിയണം. ഭ്രാന്തന്മാർ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച്‌ ഉണ്ടാക്കിക്കൊടുക്കരുത്. മോട്ടോർ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി വേണ്ട. പഴയ കാലമല്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചിരുന്നു.