യുവതി ഫ്ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ; ദാരുണ സംഭവം താമരശ്ശേരിയിൽ

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ യുവതിയെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൈതപ്പൊയിലിലുള്ള ഹൈസന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന 34കാരിയായ ഹസ്‌നയേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാക്കൂര്‍ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ ഹസ്‌ന പങ്കാളിക്കൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ച് വരികയായിരുന്നു. പതിവായി മുറി തുറക്കുന്ന സമയം കഴിഞ്ഞിട്ടും ഹസ്‌നയെ പുറത്തേക്ക് കാണാതായതോടെ വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു. ഫ്‌ളാറ്റിലെ അയല്‍വാസിയും ഹസ്‌നയുടെ ജീവിത പങ്കാളിയായ പുതുപ്പാടി ചോയിയോട് വേനകാവ് സ്വദേശി ആദിലും ചേര്‍ന്ന് ഫ്‌ളാറ്റ് ഉടമയെ വിളിച്ച് വരുത്തിയ ശേഷമാണ് വാതില്‍ പൊളിച്ച് അകത്ത് കടന്നത്.

കഴിഞ്ഞ എട്ട് മാസങ്ങളായി ആദിലും ഹസ്‌നയും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഹസ്‌നയും ആദിലും വിവാഹമോചിതരാണ്. ഹസ്‌നയുടെ മൂന്ന് മക്കളില്‍ 13 വയസുള്ള മൂത്ത മകന്‍ മാത്രമാണ് ഇപ്പോള്‍ കൂടെ താമസിക്കുന്നത്. മറ്റ് രണ്ട് മക്കള്‍ മുന്‍ഭര്‍ത്താവിനൊപ്പമാണ്. മുന്‍ഭര്‍ത്താവ് മക്കളെ കാണാന്‍ അനുവദിക്കാത്തതിന്റെ മനോവിഷമവും ഹസ്‌നയ്ക്ക് ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഈങ്ങാപ്പുഴയില്‍ മകന്‍ വെട്ടിക്കൊന്ന സുബൈദയുടെ സഹോദരി സക്കീനയുടെ മകനാണ് ആദില്‍. ഇയാള്‍ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഹസ്‌നയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.