കൊച്ചി: എറണാകുളം കോതമംഗലത്തിന് സമീപം കുട്ടമ്പുഴയില്‍ യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ ആവശ്യങ്ങളില്‍ ഉറപ്പ് നല്‍കി ജില്ലാ കളക്‌ടർ.
ഇതോടെ എട്ടുമണിക്കൂറിലധികം നീണ്ട പ്രതിഷേധം നാട്ടുകാർ അവസാനിപ്പിച്ചു. ക്ണാച്ചേരി സ്വദേശി എല്‍ദോസ് ആണ് മരിച്ചത്.
തൃശൂരില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്ന എല്‍ദോസ് ഇന്നലെ രാത്രി എട്ടര മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കെഎസ്‌ആർടിസി ബസിറങ്ങി വീട്ടിലേയ്ക്ക് നടക്കുകയായിരുന്നു യുവാവ്.
വഴിയില്‍ വഴിവിളക്കുകള്‍ ഇല്ലാതിരുന്നതിനാല്‍ കൂരിരുട്ടില്‍ കാട്ടാന നില്‍ക്കുന്നത് എല്‍ദോസിന് കാണാൻ കഴിഞ്ഞില്ല. എല്‍ദോസിനെ മരത്തിലടിച്ച് കൊലപ്പെടുത്തയതിനുശേഷം കാട്ടാന വഴിയില്‍ എറിയുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ നിന്നാണ് ലഭിച്ചത്.
