പാലാ: ബാംഗ്ലൂരിൽ നിന്നും കരൂർ പഞ്ചായത്തംഗത്തിന് വാട്‌സാപ്പ് കോൾ. സ്‌ക്രീനിൽ തെളിഞ്ഞത് ഡി.എസ്.പി വിക്രം എന്ന പേരും പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിലുള്ള ചിത്രവും.
”മയക്കുമരുന്ന് കൈവശം വച്ചതിന് താങ്കളുടെ മകളെയും രണ്ട് സുഹൃത്തുക്കളെയും ബാംഗ്ലൂർ പോലീസ് പിടികൂടിയിരിക്കുന്നു. 25 ലക്ഷം രൂപ തന്നാൽ വിട്ടയ്ക്കാം. മകളോട് സ്‌നേഹമുണ്ടെങ്കിൽ ഉടൻ പണം അയയ്ക്കണമെന്നും നിർദേശം.
ഞെട്ടിത്തരിച്ച് നിൽക്കുന്നതിനിടയിൽ അടിയന്തിരമായി 50,000 രൂപ ആവശ്യപ്പെട്ട് മെമ്പർക്ക് വീണ്ടും കോൾ.
തനിക്ക് മകളോട് സംസാരിക്കണമെന്ന് മെമ്പർ ആവശ്യപ്പെട്ടപ്പോൾ പോലീസ് ജീപ്പിലെ അലാറവും ഒരു പെൺകുട്ടിയുടെ കരച്ചിലും കേൾപ്പിച്ചു.
കരച്ചിൽ ശബ്ദം കേട്ടപ്പോൾ അത് തന്റെ മകളല്ലെന്ന് മെമ്പർ ഉറപ്പിച്ചു. ഉടൻ മകളെ വിളിച്ചപ്പോൾ താൻ ഹോസ്റ്റലിലുണ്ടെന്നും ഒരു പ്രശ്‌നവുമില്ലെന്ന് മറുപടിയും. ഇതോടെ ഒന്നാംതരം തട്ടിപ്പിൽ നിന്ന് താൻ രക്ഷപെട്ടെന്ന് മെമ്പർക്ക് മനസിലായി.
മകൾ ബാംഗ്ലൂരിൽ ഏത് സ്ഥാപനത്തിലാണ് പഠിക്കുന്നതെന്നും മകളുടെ പേരുപോലും മനസിലാക്കിയായിരുന്നു തട്ടിപ്പെന്നും മെമ്പർ പറയുന്നു.
