മന്ത്രി വീണാ ജോർജിന് മികച്ച നടിക്കുള്ള കേന്ദ്ര – സംസ്ഥാന അവാർഡുകൾ ലഭിക്കും; പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവല്ല: മന്ത്രി വീണാ ജോർജിന് മികച്ച നടിക്കുള്ള കേന്ദ്ര – സംസ്ഥാന അവാർഡുകൾ ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

 

മന്ത്രി വീണാ ജോർജിന് കെഎസ്‍യു പ്രതിഷേധത്തിനിടയിൽ പരുക്കേറ്റുവെന്നത് പൂർണമായും കെട്ടിച്ചമച്ച കഥയാണ്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ ഒന്നും അക്രമം നടന്നതായുള്ള സൂചനയില്ല. ഒന്നാമത്തെ പ്ലാറ്റ്ഫോമിലില്ലാത്ത കുഴപ്പം മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ വച്ച് മന്ത്രി അഭിനയിക്കുകയായിരുന്നു.

ഈ സംഭവത്തിന്റെ പേരിൽ സിപിഎം വ്യാപകമായി ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തെ ശക്തമായി നേരിടും.

 

നിലപാടുകളിൽ വ്യക്തതയുള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കേരളജനത ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അടുത്ത തിരഞ്ഞെടുപ്പിൽ 100 സീറ്റിൽ അധികം നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

 

യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, എംപിമാരായ ബെന്നി ബഹനാൻ, ആന്റോ ആന്റണി, വി.കെ.ശ്രീകണ്ഠൻ, കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, യു‍ഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, മുൻ എംഎൽഎമാരായ പന്തളം സുധാകരൻ, ജോസഫ് എം.പുതുശേരി, മാലേത്ത് സരളാദേവി, കെപിസിസി ജനറൽ സെക്രട്ടറി എൻ.ഷൈലാജ്, കേരള കോൺഗ്രസ്, സീനിയർ സെക്രട്ടറി കുഞ്ഞു കോശി പോൾ, സാം ഈപ്പൻ, റെജി തോമസ്, രാജു പുളിമ്പള്ളിൽ, എബി മേക്കരിങ്ങാട്ട്, പി.എം.അനീർ, മധുസൂദനൻ പിള്ള, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ വർഗീസ് ജോൺ, കോൺഗ്രസ് ബ്ലോക് പ്രസിഡന്റ് ബിനു വി.ഈപ്പൻ എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലത്തിന്റെ വികസന രേഖ യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ പ്രതിപക്ഷ നേതാവിന് കൈമാറി.